ക്ലിഫ് ഹൗസിലെ നീന്തൽകുളത്തിന് വീണ്ടും പണം അനുവദിച്ച് ടൂറിസം വകുപ്പ്; ഇതുവരെ ചെലവഴിച്ചത് 38.47 ലക്ഷം രൂപ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ നീന്തൽകുളത്തിന് വീണ്ടും പണം അനുവദിച്ച് ടൂറിസം വകുപ്പ്. 3.84 ലക്ഷം രൂപയാണ് മൂന്നാം ഘട്ട പരിപാലത്തിനായി അനുവദിച്ചത്. ഊരാളുങ്കലിനാണ് നീന്തൽകുളത്തിന്റെ നവീകരണ ചുമതല.
കുളത്തിന്റെ നവീകരണത്തിനായി 2016 മേയ് മുതൽ ചെലവഴിച്ചത് 38.47 ലക്ഷം രൂപയാണ്. മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ കാലത്ത് ക്ലിഫ് ഹൗസിൽ നിർമിച്ച നീന്തൽകുളം ഉപയോഗ്യശൂന്യമായി കിടക്കുകയായിരുന്നു. 2016ൽ പിണറായി വിജയൻ മുഖ്യമന്ത്രിയായശേഷമാണ് കുളം നവീകരിച്ചത്.
നവീകരണത്തിനായി 18,06,785 രൂപയും, റൂഫിന്റെ ട്രസ് വർക്കുകൾക്കും പ്ലാന്റ് റൂമിന്റെ നവീകരണത്തിനുമായി 7,92,433 രൂപയും വാർഷിക അറ്റകുറ്റപ്പണികള്‍ക്കായി 5.93 ലക്ഷംരൂപയും ചെലവഴിച്ചു.
നിത്യ ചെലവുകൾക്ക് പോലും തുകയില്ലാതെ സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കെ മന്ത്രി മന്ദിരങ്ങൾ മോടി കൂട്ടുന്നതിനും ഔദ്യോഗിക വാഹനങ്ങൾ മാറ്റി വാങ്ങുന്നതിനും തുക ചെലവഴിക്കുന്നത് വലിയ വിവാദമാണ്. നേരത്തെ, ക്ലിഫ് ഹൗസില്‍ ചുറ്റുമതിലും കാലിത്തൊഴുത്തും നിർമ്മിക്കാനായി 42.90 ലക്ഷം രൂപ അനുവദിച്ചതും ലിഫ്റ്റ് പണിയാൻ 25.50 ലക്ഷം രൂപ അനുവദിച്ചതും ഏറെ വിവാദമായിരുന്നു.