സിസാ തോമസിനെ തിരുവനന്തപുരത്ത് തന്നെ നിയമിക്കണമെന്ന് ട്രിബ്യൂണൽ ഉത്തരവ്

Sisa Thomas questioned the petition of the government
 

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ ജോയന്റ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കിയ എ.പി.ജെ. അബ്ദുല്‍കലാം സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ സിസാ തോമസിനെ തിരുവനന്തപുരത്ത് തന്നെ നിയമിക്കണമെന്ന് ഉത്തരവ്. സിസാ തോമസ് നല്‍കിയ ഹര്‍ജിയില്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റേതാണ് ഉത്തരവ്. ഈ മാസം 31-ന് സിസ വിരമിക്കുന്നത് കൂടി കണക്കിലെടുത്താണ് ഉത്തരവ്.

സാങ്കേതിക വിദ്യാഭ്യാസ ജോയന്റ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് സിസാ തോമസിനെ ഇന്നലെയാണ് സര്‍ക്കാര്‍ നീക്കിയത്. വൈസ്ചാന്‍സലര്‍ സ്ഥാനത്തുനിന്ന് പുറത്തായ ഡോ. എം.എസ്. രാജശ്രീയെയാണ് പകരം നിയമിച്ചത്. സിസാ തോമസിന്റെ പുതിയ നിയമനം സംബന്ധിച്ച് പിന്നീട് ഉത്തരവിറക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്.

സര്‍ക്കാരിന്റെ അതൃപ്തിക്കിടെ ഗവര്‍ണറാണ് സിസയെ വൈസ് ചാന്‍സലര്‍ സ്ഥാനത്ത് നിയമിച്ചത്. വൈസ് ചാന്‍സലറുടെ ചുമതല ഏല്‍ക്കുന്നതിന് സര്‍ക്കാരിന്റെ അനുമതി സിസ തേടിയിരുന്നില്ല. ഇത് സര്‍വീസ് ചട്ടത്തിന്റെ ലംഘനമായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.