തിരുവനന്തപുരം; ട്രെയിൻ തട്ടി മരിച്ച യുവാവിന്റെ ഫോൺ ഔദ്യോഗിക സിം കാർഡിട്ട് ഉപയോഗിച്ച എസ്ഐയെ സസ്പെൻഡ് ചെയ്തു. മംഗലാപുരം മുൻ എസ്ഐയും നിലവിൽ ചാത്തന്നൂർ എസ്ഐയുമായ ജ്യോതി സുധാകറിനെതിരെയാണ് നടപടി. ഫോൺ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് എസ്ഐ ഫോൺ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്.
ജ്യോതി സുധാകര്‍ തിരുവനന്തപുരം മംഗലപുരം പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുമ്പോഴായിരുന്നു സംഭവം. യുവാവിനെ റെയില്‍വേ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. യുവാവിന്റെ മരണം സംബന്ധിച്ചു സംശയമുയര്‍ന്നതോടെ ഫോണ്‍ കോളുകളുടെ വിവരങ്ങള്‍ ശേഖരിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
എന്നാല്‍ മൊബൈല്‍ ഫോണ്‍ സ്റ്റേഷനില്‍ ഇല്ലായിരുന്നു. ഫോണ്‍ ബന്ധുക്കള്‍ക്കു കൈമാറിയിരുന്നുമില്ല. പ്രധാന തെളിവായ ഫോണ്‍ കാണാതായതു കൂടുതല്‍ സംശയങ്ങള്‍ സൃഷ്ടിച്ചു.ബന്ധുക്കളുടെ പരാതിയിൽ, ഇഎംഇഐ നമ്പർ ഉപയോഗിച്ചു ഫോൺ കണ്ടെത്താനൂള്ള ശ്രമത്തിലാണ് എസ്ഐയുടെ കൈവശമാണ് ഇതിരിക്കുന്നതെന്ന് കണ്ടെത്തിയത്. സംഭവത്തിൽ റൂറൽ എസ്പി ഉൾപ്പെടെ വിഷയത്തിൽ ഇടപെടുകയും ജ്യോതി സുധാകറിനെ സസ്പെൻഡ് ചെയ്യുകയുമായിരുന്നു.
Comments