തിരുവനന്തപുരം: സംസ്ഥാനത്ത് ആകെ വാക്സിനേഷൻ മൂന്ന് കോടി ഡോസ് കടന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് ദേശീയ ശരാശരിയെക്കാൾ കൂടുതലാണ്. 18 വയസ്സിനു മുകളിലുള്ള 76.15 ശതമാനം പേർക്ക് ആദ്യ ഡോസും 28.73 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകി എന്നും മുഖ്യമന്ത്രി പറഞ്ഞു.
രണ്ട് ഡോസുകൾ ഉൾപ്പെടെ 3 കോടി ഒരു ലക്ഷത്തി 716 ഡോസ് വാക്സിൻ നൽകി. വ്യക്തമായി പറഞ്ഞാൽ 2 കോടി 18 ലക്ഷത്തി 54,153 പേർക്ക് ആദ്യ ഡോസും 82 ലക്ഷത്തി 46,563 പേർക്ക് രണ്ടാം ഡോസ് വാക്സിനും നൽകി. 18 വയസ്സിനു മുകളിലുള്ള 76.15 ശതമാനം പേർക്ക് ആദ്യ ഡോസും 28.73 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകി. ജനസംഖ്യാനുപാതികമായി ഇത് യഥാക്രമം 61.73 ശതമാനവും 23.3 ശതമാനവുമാണ്. വാക്സിനേഷൻ ദേശീയ ശരാശരിയെക്കാൾ കൂടുതലാണ്. ഇന്ത്യയിലെ വാക്സിനേഷൻ ആദ്യ ഡോസ് 41.45 ശതമാനവും രണ്ടാം ഡോസ് 12.7 ശതമാനവുമാണ്.
വാക്സിൻ ക്ഷാമം കാരണം കഴിഞ്ഞ ദിവസങ്ങളിൽ വാക്സിനേഷനു തടസം നേരിട്ടു. എന്നാൽ ഇന്നലെ 10 ലക്ഷം ഡോസ് വാക്സിൻ എത്തിയതോടെ ഇന്നു മുതൽ കാര്യക്ഷമമായി വാക്സിനേഷൻ നടക്കുന്നു. വാക്സിൻ തീരുന്നതിനനുസരിച്ച് എത്തിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. കൊവിഷീൽഡ്, കൊവാക്സിൻ എന്നിവയുടെ രണ്ടാമത്തെ ഡോസ് കാലതാമസം കൂടാതെ എല്ലാവരും എടുക്കണം രണ്ട് വാക്സിനുകളും മികച്ച ഫലം തരുന്നവയാണ്.
അധ്യാപകർക്ക് ഈ ആഴ്ച തന്നെ രണ്ടാം ഡോസ് വാക്സിനും നൽകും. പത്ത് ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട വകുപ്പുകൾ ഇക്കാര്യത്തിൽ വ്യക്തത വരുത്തണം. പൊതുവിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ വകുപ്പുകൾ അതിനാവശ്യമായ ക്രമീകരണം ചെയ്യണം. അപ്പോ അധ്യാപകർ ആകെ പ്രൈമറി ആയാലും സെക്കൻഡറി ആയാലും ഉന്നത വിദ്യാഭ്യാസം ആയാലും, എല്ലാവരും ഈ ഘട്ടത്തിൽ വാക്സിനേഷൻ പൂർത്തിയാക്കുക എന്നത് പ്രത്യേകമായി ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്സിനേഷൻ/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (8,38,438). 45 വയസില്‍ കൂടുതല്‍ പ്രായമുള്ള 92 ശതമാനത്തിലധികം പേര്‍ക്ക് ഒറ്റ ഡോസും 48 ശതമാനം പേര്‍ക്ക് രണ്ട് ഡോസും വാക്സിനേഷന് സംസ്ഥാനം നല്‍കിയിട്ടുണ്ട്.