'വാദി പ്രതിയായെന്ന് വിഡി സതീശന്‍', മൈക്ക് ഓഫാക്കി സ്പീക്കര്‍; 'നിയമസഭ സമ്മേളിച്ചത് ഒമ്പത് മിനിട്ട് മാത്രം'

SABHA 2

തിരുവനന്തപുരം: നിയമസഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം. ചോദ്യോത്തര വേള തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷം മുദ്രാവാക്യങ്ങളുയര്‍ത്തി പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങളില്‍ വാദി പ്രതിയായ പോലെയെന്ന് പ്രതിപക്ഷ നേതാവ് നിയമസഭയില്‍ പറഞ്ഞു. വാദികളായ ഏഴ് എംഎല്‍എമാര്‍ പ്രതികളായെന്നും ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തതെന്നും വിഡി സതീശന്‍ വിമര്‍ശിച്ചു.

ചോദ്യോത്തര വേളക്കിടയിലും പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നു. തുടര്‍ന്ന് സ്പീക്കര്‍ പ്രതിപക്ഷ നേതാവിന്റെ മൈക്ക്  ഓഫാക്കുകയായിരുന്നു. അതേസമയം, ഭരണപക്ഷവും പ്രതിപക്ഷത്തിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ത്തി. ചോദ്യോത്തര വേള വരെ തടസപ്പെടുത്തുന്ന സമീപനമാണ് പ്രതിപക്ഷം സ്വീകരിച്ചിരിക്കുന്നതെന്ന് സച്ചിന്‍ദേവ് എംഎല്‍എ ആരോപിച്ചു. 

ഇതേ തുടര്‍ന്ന് പ്രതിപക്ഷം മുദ്രാവാക്യങ്ങളുയര്‍ത്തി പ്ലക്കാര്‍ഡുമായി നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. തുടര്‍ന്ന് സ്പീക്കര്‍ ചോദ്യോത്തരവേള റദ്ദ് ചെയ്തു. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പ്രതിപക്ഷം സഭാ നടപടികളോട് സഹകരിക്കാത്തത് നിരാശാജനകമെന്നും സ്പീക്കര്‍ കുറ്റപ്പെടുത്തി. സഭ തിങ്കളാഴ്ച രാവിലെ 9.30ന് വീണ്ടും ചേരും.

അതേസമയം,നിയമസഭയിലെ സ്പീക്കറുടെ ഓഫീസിനു മുന്നില്‍ കഴിഞ്ഞദിവസം നടന്ന പ്രതിഷേധ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഭരണപക്ഷത്തെ രണ്ട് എംഎല്‍എമാര്‍ക്കും പ്രതിപക്ഷത്തെ ഏഴ് എംഎല്‍എമാര്‍ക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. ചാലക്കുടി എംഎല്‍എ സനീഷിന്റെ പരാതിയിലാണ് ഭരണപക്ഷത്തെ എംഎല്‍എമാരായ സലാം, സച്ചിന്‍ദേവ്, അഡി. ചീഫ് മാര്‍ഷല്‍ മൊയ്ദ്ദീന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. മര്‍ദ്ദിക്കുക, പരിക്കേല്‍പ്പിക്കുക തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

എന്നാല്‍ വനിത വാച്ച് ആന്റ് വാര്‍ഡന്‍ നല്‍കിയ പരാതിയില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയത്. ഉദ്യോഗസ്ഥരെ ആക്രമിക്കല്‍, പരിക്കേല്‍പ്പിക്കല്‍, ഭീഷണി, സംഘം ചേര്‍ന്നുള്ള ആക്രമണം എന്നിവയാണ് വകുപ്പുകള്‍. റോജി എം ജോണ്‍, അനൂപ് ജേക്കബ്, പി കെ. ബഷീര്‍, ഉമാ തോമസ്, കെ.കെ. രമ, ഐസി ബാലകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.