കോഴിക്കോട്ട് മലയോര മേഖലയിൽ ശക്തമായ മഴ; വഴിക്കടവിലെ താൽക്കാലിക നടപ്പാലം ഒലിച്ചുപോയി

കോഴിക്കോട്: മലയോര മേഖലയിൽ ശക്തമായ മഴ. കഴിഞ്ഞ രണ്ട് മണിക്കൂറായി ശക്തമായ മഴ തുടരുകയാണ്. തിരുവന്പാടി, കുറ്റ്യാടി തുടങ്ങിയ സ്ഥലങ്ങളിലും ശക്തമായ മഴ അനുഭവപ്പെടുന്നുണ്ട്.
തിരുവമ്പാടി പുന്നക്കൽ വഴിക്കടവിലെ താല്ക്കാലിക പാലം ഒലിച്ചുപോയി. ഇവിടെയുണ്ടായിരുന്ന പാലം നേരത്തെ മഴവെള്ളപാച്ചിലിൽ തകർന്നിരുന്നു. ഇതേതുടർന്നാണ് താത്കാലിക നടപ്പാലം നാട്ടുകാർ നിർമിച്ചത്.
തിങ്കളാഴ്ച മൂന്നുമണിയോടെയാണു സംഭവം. മലയോരത്ത് കനത്ത മഴ പെയ്തതിനെ തുടർന്ന് പൊയിലിങ്ങാ പുഴയിലെ ജലനിരപ്പ് ഉയരുകയും മലവെള്ളപ്പാച്ചിലിൽ എത്തിയ തടിക്കഷണങ്ങളും മറ്റു പല മാലിന്യങ്ങളും നടപ്പാലത്തിൽ തങ്ങിനിൽക്കുകയും ചെയ്തതിനെ തുടർന്നാണ് ഒഴുക്ക് ശക്തമായപ്പോൾ നടപ്പാലം ഒലിച്ചു പോയത്. ഇതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്.
പാലത്തിന്റെ നിർമാണം നടക്കുന്നതിനാൽ പുന്നക്കൽനിന്ന് വഴിക്കടവിൽ എത്തി ഈ നടപ്പാലം കടന്നായിരുന്നു ആളുകൾ ബസ് കയറി തിരുവമ്പാടിക്കും കോഴിക്കോടിനും പൊയ്ക്കൊണ്ടിരുന്നത്. എന്നാൽ താൽക്കാലിക പാലം ഒലിച്ചു പോയതിനാൽ പുഴ കടക്കാൻ മാർഗം ഇല്ലാതായിരിക്കുകയാണ്. പാലത്തിന്റെ നിർമാണം പുരോഗമിക്കുന്നുണ്ടെങ്കിലും മഴക്കാലം ആരംഭിക്കുന്നതിനു മുമ്പ് നിർമാണം പൂർത്തീകരിക്കാൻ സാധ്യതയില്ല. അതിനാൽ പുന്നക്കൽ ഭാഗത്തേക്കുള്ള വാഹനങ്ങൾ കൂടരഞ്ഞി വഴിയും പുല്ലൂരാംപാറ വഴിയും പോകേണ്ട അവസ്ഥയിലാണ്.
ശക്തമായ കാറ്റും മഴയുമാണ് പ്രദേശത്ത് തുടരുന്നത്. ഉച്ചയ്ക്ക് ശേഷമാണ് ശക്തമായ മഴയാരംഭിച്ചത്. തിരുവമ്പാടി, കൂടരഞ്ഞി, മുക്കം തുടങ്ങിയ മേഖലകളിലാണ് ശക്തമായ മഴ പെയ്തത്.
ശക്തമായ മലവെള്ളപ്പാച്ചിലിലാണ് പാലം ഒഴുകിപ്പോയത്. മേഖലയിൽ ശക്തമായ മഴ തുടരുകയാണ്.