കൊച്ചി:ഡി.സി.സി പട്ടികയിൽ ചർച്ച നടത്തയില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ വാദം തെറ്റാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. ചർച്ച നടന്നില്ല എന്ന ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും വാദം തെറ്റാണെന്ന് സതീശൻ പറഞ്ഞു. താനും സുധാകരനും മൂലയിൽ മാറിയിരുന്നു കൊടുത്ത ലിസ്റ്റ് അല്ല. എല്ലാവരെയും തൃപ്തിപ്പെടുത്തി ഒരു പട്ടിക ഉണ്ടാക്കാൻ ആകില്ല. താഴെത്തട്ടിൽ വരെ മാറി മാറി ചർച്ച നടത്തി.
ഡിസിസി ലിസ്റ്റിൽ ആരും പെട്ടിതൂക്കികൾ അല്ല. അത്തരം വിമർശനങ്ങൾ അംഗീകരിക്കില്ലെന്നും വി ഡി സതീശൻ പറഞ്ഞു. വൈകിയെന്ന് വിമർശിക്കുന്നവർ ഒരു വർഷം വരെയൊക്കെ ഇരുന്നാണ് പട്ടിക പൂര്‍ത്തിയാക്കിയിട്ടുള്ളത്. താരിഖ് അൻവറും രാഹുൽ ഗാന്ധിയും മുതിര്‍ന്ന നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും നൽകിയ പേരുകള്‍ അതുപോലെ കൊടുക്കാനാണെങ്കിൽ ഞങ്ങളീ സ്ഥാനത്തിരിക്കേണ്ടല്ലോ. ഇപ്പോള്‍ പുറത്തുവന്ന ലിസ്റ്റിന്റെ പൂർണ ഉത്തരവാദിത്തം കെ സുധാകരനും ഞാനും ഏറ്റെടുക്കുന്നെന്നും സതീശന് പറഞ്ഞു.