കുടിവെളളക്ഷാമം: പഞ്ചായത്ത് ഓഫീസിൽ തോക്കുമായി യുവാവ്; ജീവനക്കാരെയും ജനപ്രതിനിധികളെയും പൂട്ടിയിട്ടു

കുടിവെളളക്ഷാമം: പഞ്ചായത്ത് ഓഫീസിൽ തോക്കുമായി യുവാവ്; ജീവനക്കാരെയും ജനപ്രതിനിധികളെയും പൂട്ടിയിട്ടു
 

തിരുവനന്തപുരം: വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ തോക്കുമായി എത്തിയ യുവാവ് ജീവനക്കാരെയും ജനപ്രതിനിധികളെയും അകത്തിട്ട് ഗേറ്റ്പൂട്ടി. പെല്ലറ്റ് തോക്കുമായെത്തിയ അമരിവിള സ്വദേശി മുരുകൻ എന്ന യുവാവാണ് കുടിവെള്ളം കിട്ടുന്നില്ലെന്ന് ആരോപിച്ച് പ്രതിഷേധിച്ചത്.


തിങ്കളാഴ്ച രാവിലെ 11 -ഓടെയാണ് സംഭവം. മുരുകന്റെ വീടിന് സമീപത്തെ കനാല്‍വെള്ളം തുറന്നുവിടാന്‍ കഴിയാത്ത പഞ്ചായത്തും, വില്ലേജ് ഓഫീസും അടച്ചുപൂട്ടുക എന്ന പ്ലക്കാര്‍ഡ് കയ്യിലേന്തിയാണ് യുവാവ് എത്തിയത്. പലതവണ പരാതി നല്‍കിയെങ്കിലും ഫലം കണ്ടില്ലെന്ന് യുവാവ് ആരോപിച്ചു.

കനാല്‍ വെള്ളം രണ്ടുവര്‍ഷമായി ലഭിക്കാത്തതിനാല്‍ കര്‍ഷകര്‍ ഉള്‍പ്പടെ ബുദ്ധിമുട്ടിലാണെന്ന് മുരുകന്‍ പറയുന്നു. പഞ്ചായത്ത് ഓഫീസിന് മുന്നിലെത്തിയ യുവാവ് ഗേറ്റ് ഹെല്‍മെറ്റ് ലോക്ക് ഉപയോഗിച്ച് പൂട്ടി. ഇതോടെ മണിക്കൂറോളം ജീവനക്കാരും മിനി സ്റ്റേഷന്‍ ഓഫീസില്‍ എത്തിയവരും ഭീതിയിലായി.

സംഭവം അറിഞ്ഞത് ബാലരാമപുരം പോലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ അരയില്‍നിന്ന് എയര്‍ഗണ്‍ പൊലീസ് പിടിച്ചെടുത്തു.