കൽപ്പറ്റ: സംസ്ഥാനത്ത് വീണ്ടും തെരുവുനായയുടെ ആക്രമണം. വയനാട് പടിഞ്ഞാറത്തറയിൽ വിദ്യാർഥിനിയെ തെരുവുനായ ആക്രമിച്ചു. ഒൻപതാം ക്ലാസ് വിദ്യാർഥിനി സുമിത്രയ്ക്കാണ് കടിയേറ്റത്.
കുട്ടിയുടെ മുഖത്തും തുടയിലും നായ കടിച്ചു. സഹോദരിക്കൊപ്പം പാടത്ത് ആടിനെ അഴിക്കാൻ പോയപ്പോഴായിരുന്നു നായയുടെ ആക്രമണം ഉണ്ടായത്. കുട്ടിയെ കൽപ്പറ്റ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഈ പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പശുക്കളേയും ആടിനേയും തെരുവുനായ ആക്രമിക്കുന്നത് പതിവ് സംഭവമാണെന്നും പ്രദേശവാസികള്‍ പറയുന്നു.
അതേസമയം, കൊല്ലം ശാസ്താംകോട്ടയിൽ തെരുവ് നായയുടെ കടിയേറ്റ പൊലീസ് ഉദ്യോഗസ്ഥൻ്റെ കുടുംബം ചികിത്സയിൽ. പത്തനംതിട്ട കോയിപ്രം സ്റ്റേഷനിലെ ഇൻസ്പെക്ടർ സജീഷ് കുമാറിനും കുടുംബത്തിനും നേരെയായിരുന്നു തെരുവ് നായയുടെ ആക്രമണം. കാലിൽ ആഴത്തിൽ മുറിവേറ്റതിനെ തുടർന്ന് കുടുംബം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.
കണ്ണൂര്‍ തളിപ്പറമ്പില്‍ തെരുവുനായക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്ന് കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഏഴാംമൈല്‍ പ്ലാത്തോട്ടം റോഡില്‍ മരമില്ലിന് സമീപത്ത് തിരുവോണദിവസമാണ് സംഭവം.
മുടി മുറിക്കാനായി പോയ കുട്ടികളെ തെരുവുനായ്ക്കള്‍ ഓടിക്കുകയായിരുന്നു. പതിനഞ്ചോളം നായ്ക്കളുടെ കൂട്ടമാണ് ഓടിച്ചതെന്ന് രക്ഷപ്പെട്ടോടിയ ഷഹബാന് പറഞ്ഞു. റോഡിന് സമീപത്തെ മന്‍സൂര്‍ എന്നയാളുടെ വീടിന്റെ ഗേറ്റ് തുറന്ന് ഓടിക്കയറിയതുകൊണ്ടുമാത്രമാണ് ഇരുവരും നായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. മന്‍സൂറിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
Comments