കോട്ടയം: പ്രശസ്ത കവിയും പുല്ലാങ്കുഴൽ വാദകനുമായ ബിനു എം പള്ളിപ്പാട് അന്തരിച്ചു. 47 വയസ്സായിരുന്നു. പാൻക്രിയാസിലെ രോഗബാധയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
1974ൽ ഹരിപ്പാടിന് സമീപം പള്ളിപ്പാടാണ് ബിനുവിന്റെ ജനനം. അച്ഛൻ മയിലൻ, അമ്മ ചെല്ലമ്മ. 2009ൽ പുറത്തിറങ്ങിയ പാലറ്റ് ആണ് ബിനുവിന്റെ ആദ്യ കവിതാ സമാഹാരം. അവർ കുഞ്ഞിനെ തേടുമ്പോൾ (2013), തമിഴ് കവി എൻ ഡി രാജ്കുമാറിന്റെ സമ്പൂർണ കവിതകൾ, ഒലിക്കാതെ ഇളവേനൽ എന്ന ഇലങ്കൻ പെൺ കവിതകൾ എന്നിവയാണ് മറ്റു കവിതകൾ.
സി സി ചെല്ലപ്പയുടെ ജല്ലിക്കെട്ട് എന്ന നോവൽ രാജ്കുമാറുമൊത്ത് മലയാളത്തിലേക്ക് മൊഴിമാറ്റി. അടുത്തിടെ പ്രസിദ്ധീകരിച്ച പാലുവം പെണ്ണ് എന്ന ദീർഘകാവ്യം ശ്രദ്ധേയമായിരുന്നു. എംജി, മദ്രാസ്, കേരള സർവകലാശാലകൾ ബിനുവിന്റെ കവിതകൾ സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പുറത്തിറക്കിയ സൗത്ത് ഇന്ത്യൻ ദളിത് ആന്തോളജിയിലും ബിനു എം പള്ളിപ്പാടിന്റെ കവിത ഇടംപിടിച്ചു.
മികച്ച പുല്ലാങ്കുഴൽ വാദകൻ കൂടിയായ അദ്ദേഹം ബാവുൽ ഗായകർക്കൊപ്പം കേരളത്തിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും യാത്ര ചെയ്ത് സംഗീത പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. അമ്പിളി കെ ആർ ആണ് ബിനുവിന്റെ ഭാര്യ. മരണാനന്തര ചടങ്ങുകൾ ശനിയാഴ്ച 11 മണിക്ക് മാവേലിക്കര പള്ളിപ്പാട് വീട്ടുവളപ്പിൽ നടക്കും.
Comments