ഹണിട്രാപ്പില്‍ കുടുക്കി 23 ലക്ഷം കവര്‍ന്ന കേസില്‍ വ്ളോഗ്ഗറും ഭര്‍ത്താവും അറസ്റ്റില്‍. താനൂര്‍ സ്വദേശി റാഷിദ, ഭര്‍ത്താവ് കുന്നംകുളം സ്വദേശി നിഷാദുമാണ് മലപ്പുറം കല്പകഞ്ചേരി സ്വദേശിയായ 68കാരനെ ഹണി ട്രാപ്പിൽ കുടുക്കിയതിനു പിടിയിലായത്. ഇന്‍സ്റ്റഗ്രാമിലൂടെ പരാതിക്കാരനുമായി ബന്ധം സ്ഥാപിച്ച യുവതി ആലുവയിലെ ഫ്ളാറ്റിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിന്റെ സഹായത്തോടെ ഇയാളുടെ സ്വകാര്യ ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. ദൃശ്യങ്ങള്‍ പുറത്തുവിടാതിരിക്കാനായി 23 ലക്ഷം രൂപ വാങ്ങി.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പലതവണയായാണ് പണം തട്ടിയെടുത്തത്. പണം നല്‍കിയിട്ടും ബ്ലാക്ക് മെയിലിങ് തുടര്‍ന്നതോടെ ആണ് ഇയാൾ പൊലീസിൽ പരാതി നൽകിയത്.ട്രാവല്‍ വ്ളോഗ്ഗറെന്ന് പരിചയപ്പെടുത്തിയാരുന്നു റാഷിദ ഇയാളുമായി സംസാരിച്ചിരുന്നത്. ഭര്‍ത്താവ് ബന്ധം അറിഞ്ഞാലും പ്രശ്നമില്ലെന്നും എല്ലാ കാര്യത്തിലും സമ്മതമാണെന്നും റാഷിദ വ്യാപാരിയെ അറിയിച്ചിരുന്നു. ഇയാള്‍ക്ക് പൂര്‍ണമായും ദമ്പതികളെ വിശ്വാസമായ ഘട്ടത്തിലായിരുന്നു ആലുവയിലെത്തിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.കടം വാങ്ങി ഉള്‍പ്പെടെ ദമ്പതികള്‍ക്ക് പണം നല്‍കേണ്ടി വന്നതോടെയാണ് വ്യാപാരിയുടെ കുടുംബം സംഭവം അറിയുന്നത്. തുടര്‍ന്നാണ് പ്രതികളെ ഇവരുടെ വാടക വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്യുന്നത്.
ഇരുവര്‍ക്കും ഇരട്ടക്കുഞ്ഞുങ്ങളുണ്ട്. അതിനാല്‍ റാഷിദക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. ഭര്‍ത്താവ് ജയിലിലാണ്. യൂട്യൂബ് വ്ളോഗ്ഗര്‍മാരായ ദമ്പതികള്‍ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ യാത്രാ വിശേഷങ്ങള്‍ ഉള്‍പ്പടെ പങ്കുവെയ്ക്കാറുണ്ടായിരുന്നു.