ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ വിരമിക്കൽ പ്രഖ്യാപിച്ചു

google news
Roger Federer announced his retirement from competitive tennis
 


സൂറിച്ച്: ടെന്നീസില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാനം നടത്തി ഇതിഹാസതാരം റോജര്‍ ഫെഡറര്‍. ലേവര്‍ കപ്പിന് ശേഷം വിരമിക്കുമെന്ന് തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ഫെഡറര്‍ വ്യക്തമാക്കി. 

''എനിക്ക് 41 വയയാസി. ഞാന്‍ 1500ല്‍ അധികം മത്സരങ്ങള്‍ കളിച്ചു. 24 വര്‍ഷത്തോളം ഞാന്‍ കോര്‍ട്ടിലുണ്ടായിരുന്നു. ഞാന്‍ സ്വപ്‌നം കണ്ടതിനേക്കാള്‍ കൂടുതല്‍ ടെന്നിസ് എനിക്ക് തന്നു. കരിയര്‍ അവസാനിപ്പിക്കാനായി എന്ന് ഞാനിപ്പോള്‍ മനസിലാക്കുന്നു.''- വിരമിക്കല്‍ സന്ദേശത്തില്‍ ഫെഡറര്‍ വ്യക്തമാക്കി.

ടെന്നീസിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ഫെഡറര്‍ 21 തവണ ഗ്രാന്‍ഡ്സ്ലാം കിരീടം നേടി ചരിത്രം കുറിച്ചിട്ടുണ്ട്. സ്വിറ്റ്‌സര്‍ലന്‍ഡ് സ്വദേശിയായ ഫെഡറര്‍ ദീര്‍ഘകാലം ലോക ഒന്നാം നമ്പറായിരുന്നു. 21 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളില്‍ എട്ടും വിംബിള്‍ഡണില്‍ ആയിരുന്നു. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ആറ് തവണ കിരീടം ചൂടി. അഞ്ച് തവണ യുഎസ് ഓപ്പണ്‍ നേടിയപ്പോള്‍ ഒരു തവണ ഫ്രഞ്ച് ഓപ്പണിലും മുത്തമിട്ടു. 2003 വിംബിള്‍ഡണിലായിരുന്നു ആദ്യ കിരീടനേട്ടം. പിന്നീട് തുടര്‍ച്ചയായി നാല് വര്‍ഷം കിരീടം നേടി. 2017ലാണ് അവസാനം ജേതാവായത്. 2018ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിയതാണ് അവസാനത്തെ ഗ്രാന്‍സ്ലാം കിരീടം.


2012 ലണ്ടന്‍ ഒളിംപിക്‌സില്‍ വെള്ളി നേടാനും ഫെഡറര്‍ക്കായി. 2008ല്‍ ബീജിംഗ് ഒളിംപിക്‌സ് ഡബിള്‍സില്‍ സ്വര്‍ണവും നേടി. എടിപി ടൂര്‍ ഫൈനല്‍സില്‍ ആറ് കിരീടവും ഫെഡറര്‍ സ്വന്തമാക്കിയിട്ടുണ്ട്. തുടര്‍ച്ചയായി 237 ആഴ്ച്ച എടിപി റാങ്കിംഗില്‍ ഒന്നാം നിലനിര്‍ത്തി റെക്കോര്‍ഡിട്ടിരുന്നു ഫെഡറര്‍. ഇപ്പോഴും അത് മറികടക്കാന്‍ മറ്റുതാരങ്ങള്‍ക്കായിട്ടില്ല.

കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി പരിക്കുമൂലം ടെന്നീസ് കോര്‍ട്ടില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു ഫെഡറര്‍. കാല്‍മുട്ടിനേറ്റ പരിക്കാണ് താരത്തിന് പലപ്പോഴും വില്ലനായത്. 24 വര്‍ഷത്തെ കരിയറാണ് താരം അവസാനിപ്പിച്ചത്. 

Tags