മഴ; ഗുജറാത്ത് ടൈറ്റന്‍സ്-മുംബൈ ഇന്ത്യന്‍സ് മത്സരം വൈകുന്നു

google news
SD
 

അഹമ്മദാബാദ്: ഐപിഎലില്‍ മഴ മൂലം ഗുജറാത്ത് ടൈറ്റന്‍സ്-മുംബൈ ഇന്ത്യന്‍സ് മത്സരം വൈകുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ടോസിടുന്നതിന് മുമ്പ് പെയ്‌ത മഴയാണ് മത്സരം ഭീഷണിയിലാക്കിയത്. അംപയര്‍മാര്‍ പിച്ചും ഔട്ട്ഫീല്‍ഡും പരിശോധിച്ച ശേഷമാകും മത്സരം ആരംഭിക്കുന്ന സമയം പ്രഖ്യാപിക്കുക. 

നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് ഏഴരയ്‌ക്കാണ് ഗുജറാത്ത് ടൈറ്റന്‍സ്-മുംബൈ ഇന്ത്യന്‍സ് രണ്ടാം ക്വാളിഫയര്‍ മത്സരം ആരംഭിക്കേണ്ടിയിരുന്നത്. ഏഴ് മണിക്കാണ് ടോസ് നേരത്തെ നിശ്ചയിച്ചിരുന്നത് ലീഗ് ഘട്ടത്തിലെ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ആദ്യ ക്വാളിഫയറിൽ ചെന്നൈ സൂപ്പർ കിംഗ്സിനോട് തോറ്റതോടെയാണ് രണ്ടാം ഊഴത്തിന് ഇറങ്ങേണ്ടിവരുന്നത്. എലിമിനേറ്ററിൽ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെ തകർത്താണ് മുംബൈ ഇന്ത്യന്‍സിന്‍റെ വരവ്. ഇന്ന് വിജയിക്കുന്നവര്‍ക്ക് ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സായിരിക്കും എതിരാളികള്‍. 

ഗുജറാത്തിനെ തകർത്ത് ഒരിക്കൽകൂടി ചെന്നൈ-മുംബൈ സ്വപ്ന ഫൈനലിന് അരങ്ങൊരുങ്ങുമോ എന്നാണ് ക്രിക്കറ്റ് ആരാധകർ ഉറ്റുനോക്കുന്നത്. എന്നാൽ, രണ്ടാം സീസൺ കളിക്കുന്ന ഗുജറാത്ത് മുംബൈ പടയോട്ടം അവസാനിപ്പിച്ച് തുടർച്ചയായ രണ്ടാം കിരീടത്തിനുള്ള സാധ്യതകൾ സജീവമാക്കുമോ? രണ്ടു ടീമുകളും മികച്ച ഫോമിലാണെന്നതു കൊണ്ട് ഇന്നത്തെ മത്സരത്തിൽ തീപ്പാറുമെന്നുറപ്പാണ്. ഗുജറാത്ത് കഴിഞ്ഞ സീസണിലെ ഫോം തുടരുമ്പോൾ മോശം തുടക്കത്തിനുശേഷം ഗംഭീര തിരിച്ചുവരവാണ് മുംബൈ നടത്തുന്നത്.

ഇതിനുമുൻപ് രണ്ട് ടീമുകളും മൂന്നു മത്സരങ്ങളില്‍ നേർക്കുനേർ വന്നപ്പോൾ രണ്ടു തവണയും വിജയം മുംബൈയ്‌ക്കൊപ്പമായിരുന്നു. മറ്റ് ടീമുകൾക്കുമേലെല്ലാം കൃത്യമായ മേധാവിത്വം പുലർത്തുന്ന ഗുജറാത്ത് മുംബൈയ്ക്ക് മുന്നിൽ മാത്രമാണ് പതറിയിട്ടുള്ളത്. ആ ആത്മവിശ്വാസം നിർണായക മത്സരത്തിൽ രോഹിത് ശർമയ്ക്കും സംഘത്തിനുമുണ്ടാകും. അതേസമയം, ബാറ്റിങ്ങിലും ഫീൽഡിലും ബൗളിങ്ങിലും ഒരുപോലെ കടുത്ത മത്സരം കാഴ്ചവയ്ക്കുന്ന കരുത്ത് തന്നെയാകും ഗുജറാത്തിന്റെ ആത്മവിശ്വാസം.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags