തിരുവനന്തപുരം: ആലപ്പുഴ രൺജിത് വധത്തിൻ്റെ പശ്ചാത്തലത്തിൽ ആർഎസ്എസ് ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കും. താലൂക്കുകൾ കേന്ദ്രീകരിച്ചുള്ള പ്രതിഷേധ പ്രകടനങ്ങളിൽ പൊതുയോഗങ്ങൾ ഉണ്ടാകില്ല. മതഭീകരതെക്കിരെ എന്ന മുദ്രാവാക്യവുമായാണ് പ്രതിഷേധ പ്രകടനം നടത്തുക. ഭീകരവാദികൾക്ക് സംസ്ഥാന സർക്കാരും പോലീസും പ്രോത്സാഹനം നൽകുന്നു എന്നാണ് ആർഎസ്എസ് ആക്ഷേപം.
പ്രതിഷേധത്തിൻ്റെ പശ്ചാത്തലത്തിൽ പോലീസ് കനത്ത ജാഗ്രത നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. സംഘർഷസാധ്യതയെന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവന്നതോടെ സംസ്ഥാനത്ത് എല്ലായിടത്തും കനത്ത സുരക്ഷയാണ് നിർദ്ദേശം. ആർഎസ്എസ് എസ് ഡി പി ഐ ശക്തി കേന്ദ്രങ്ങളിൽ പ്രത്യേക നിരീക്ഷണം ഉണ്ടാകും. സംഘർഷ സാധ്യതയുള്ള ഇടങ്ങളിൽ പോലീസ് റൂട്ട് മാർച്ച് നടത്തും.
ഓരോ സ്റ്റേഷൻ പരിധിയിലും വീഡിയോ ചിത്രീകരണത്തിനുളള സംവിധാനമൊരുക്കാനും നിർദേശമുണ്ട്. പ്രകടനക്കാർ എത്തുന്ന വാഹന റൂട്ടുകൾ ഉൾപ്പെടെ നിരീക്ഷിക്കാനും SHO മാർക്ക് നിർദേശം നൽകി. ഒരു തരത്തിലുളള സംഘർഷവും ഉണ്ടാകാനുളള സാഹചര്യമൊരുക്കരുതെന്ന് ഡിജിപി പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. ആലപ്പുഴ ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ആർഎസ്എസ്, എസ് ഡി പി ഐ വിഭാഗങ്ങൾക്കിടയിൽ പ്രതിഷേധങ്ങളുണ്ടാകാനിടയുള്ള സാഹചര്യം കണക്കിലെടുത്ത് പോലീസിന് നേരത്തെ ജാഗ്രതാ നിർദേശം നൽകിയിരുന്നു.