മ്യാന്‍മര്‍ അതിക്രമങ്ങള്‍ ഫെയ്‌സ്ബുക്കിനെതിരെ പരാതിയുമായി:റോഹിംഗ്യന്‍

google news
facebook
ഫെയ്‌സ്ബുക്കിനെതിരെ പരാതിയുമായി റോഹിംഗ്യന്‍ മുസ്ലീങ്ങള്‍. പ്ലാറ്റ്‌ഫോമിന്റെ രൂപകല്‍പന റോഹിംഗ്യന്‍ മുസ്ലീങ്ങള്‍ യഥാര്‍ത്ഥ ലോകത്ത് നേരിടുന്ന അതിക്രമങ്ങള്‍ക്ക് കാരണമായെന്ന് നിയമ സ്ഥാപനങ്ങളായ എഡെല്‍സണ്‍ പിസി, ഫീല്‍ഡ്‌സ് പിഎല്‍എല്‍സി എന്നിവര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.ഇതുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് അഭിഭാഷകരും ഫേസ്ബുക്കിന്റെ ലണ്ടന്‍ ഓഫീസിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.

മ്യാന്‍മറിലെ വ്യാജവാര്‍ത്താ പ്രചരണവും വിദ്വേഷ പ്രചാരണവും തടയുന്നതിനുള്ള തങ്ങളുടെ നടപടികള്‍ക്ക് ഒട്ടും വേഗമില്ലായിരുന്നുവെന്ന് ഫെയ്‌സ്ബുക്ക് പറഞ്ഞു. ഫെബ്രുവരിയില്‍ സൈന്യം അധികാരം പിടിച്ചെടുത്തത്തിന് ശേഷം രാജ്യത്ത് പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്യപ്പെടുന്നത് തടയാന്‍ ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും നിന്ന് സൈന്യത്തെ നിരോധിക്കുന്നതുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കമ്പനി പറഞ്ഞു.

അമേരിക്കന്‍ ഇന്റര്‍നെറ്റ് നിയമം സെക്ഷന്‍ 230 അനുസരിച്ച്‌ പങ്കുവെക്കപ്പെടുന്ന ഉള്ളടക്കങ്ങള്‍ക്ക് തങ്ങള്‍ ഉത്തരവാദിത്വമില്ലെന്ന് ഫെയ്‌സ്ബുക്ക് പറയുന്നു. എന്നാല്‍, സെക്ഷന്‍ 230 ഉയര്‍ത്തി പ്രതിരോധിക്കുന്നത് തടയാന്‍ മ്യാന്‍മാറിലെ നിയമം കേസില്‍ പരിഗണിക്കണമെന്ന് നിയമ സ്ഥാപനങ്ങള്‍ പരാതിയില്‍ പറയുന്നുണ്ട്.

അമേരിക്കന്‍ കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ വിദേശ രാജ്യങ്ങളില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാക്കിയാല്‍ അമേരിക്കന്‍ കോടതികളില്‍ വിദേശ നിയമങ്ങള്‍ പരിഗണിക്കാറുണ്ട്. എന്തായാലും ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണ്. രാജ്യത്തുടനീളം നേരിട്ട അതിക്രമങ്ങള്‍ മൂലം ഏഴ് ലക്ഷത്തിലേറെ റോഹിംഗ്യന്‍ മുസ്ലീങ്ങളാണ് മ്യാന്‍മറില്‍നിന്ന് നാടുവിട്ടത്. നിരവധി പേര്‍ കൊല്ലപ്പെടുകയുണ്ടായി.

2018-ലെ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ അന്വേഷണങ്ങളില്‍ മ്യാന്‍മാറിലെ അതിക്രമങ്ങള്‍ക്ക് ഇന്ധനമായ വിദ്വേഷ പ്രചരണങ്ങള്‍ക്ക് ഫെയ്‌സ്ബുക്ക് പ്രധാന പങ്കു വഹിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. റോഹിംഗ്യകള്‍ക്കും മറ്റ് മുസ്ലീങ്ങള്‍ക്കും എതിരെയുള്ള 1000 പോസ്റ്റുകളും കമന്റുകളും പരാതിയില്‍ ചേര്‍ത്തിട്ടുണ്ട്. മ്യാന്‍മര്‍ സൈന്യം വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട റോയിട്ടേഴ്‌സ് ഉള്‍പ്പടെയുള്ള മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളും പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Tags