രാജ്യത്ത് കോവിഡ് രോഗികൾ 5000 കടന്നു. രാജ്യത്ത് ആകെ ആക്ടീവ് കേസുകൾ 5364 ആണ് നിലവിലുള്ളത്. 498 പേർക്കാണ് രാജ്യത്ത് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. കൂടാതെ നാല് കൊവിഡ് മരണവും സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ കേരളത്തിൽ 192 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
അതേസമയം രാജ്യത്തെ കൊവിഡ് കേസുകളിൽ 31% കേരളത്തിലാണ്. കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളോട് മുന്നൊരുക്കങ്ങൾ ഊർജിതമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം നിർദേശം നൽകിയികുന്നു.
സംസ്ഥാനങ്ങളോട് ഓക്സിജൻ, ഐസൊലേഷൻ കിടക്കകൾ, വെന്റിലേറ്ററുകൾ, അവശ്യമരുന്നുകൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.
രോഗങ്ങളുള്ളവർ ആൾക്കൂട്ടം ഒഴിവാക്കാനും മുന്നറിയിപ്പിൽ പറയുന്നുണ്ട്. രോഗവ്യാപനം തടയുന്നതിനായി ജനങ്ങൾ ശുചിത്വം പാലിക്കണം, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും അണുക്കൾ പടരാതെ ശ്രദ്ധിക്കണം, രോഗങ്ങളുള്ളവർ ആൾക്കൂട്ടങ്ങളിലേക്ക് പോകരുതെന്നും നിർദേശത്തിൽ പറയുന്നു.
ശ്വാസകോശ രോഗങ്ങളുള്ളവർ സൂക്ഷിക്കണമെന്നും, ഗുരുതര രോഗ ലക്ഷണങ്ങളുള്ളവർ വൈദ്യ സഹായം തേടണമെന്നും നിർദേശിച്ചു. പരിശോധന കൂട്ടാനും നിർദേശമുണ്ട്.
ശ്വാസകോശ രോഗം ബാധിച്ച എല്ലാവരെയും, പകർച്ചപ്പനി പോലുള്ള രോഗങ്ങളുള്ളവരിൽ അഞ്ചുശതമാനം പേരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കാനാണ് നിലവിൽ നിർദേശം നൽകിയിരിക്കുന്നത്.