india

ജമ്മുകശ്‌മീരിലെ വിനോദസഞ്ചാരമേഖലയെ തകര്‍ക്കാന്‍ പാകിസ്ഥാന്‍ ഗൂഢാലോചന നടത്തി; പ്രധാനമന്ത്രി കശ്മീരിൽ

ജമ്മുകശ്‌മീരിലെ വിനോദസഞ്ചാരമേഖലയെ ആക്രമിക്കാനും ദുര്‍ബലപ്പെടുത്താനും പാകിസ്ഥാന്‍ ഗൂഢാലോചന നടത്തിയെന്ന് പ്രധാനമന്ത്രി.. കശ്മീരിൽ സംസാരിക്കുകയായിരുന്ന മോദി പാക്കിസ്ഥാനെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തി പാകിസ്ഥാന്‍ നമ്മുടെ വിനോദസഞ്ചാരമേഖലയെ ആക്രമിച്ചു. ജമ്മുകശ്‌മീരില്‍ വിനോദസഞ്ചാരമേഖലയെ ആശ്രയിച്ച് കഴിയുന്ന ഓരോ കുടുംബത്തിനും നേരെയാണ് ഈ ആക്രമണമുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജമ്മുകശ്‌മീരിലെ റിയാസി ജില്ലയിലുള്ള കത്രയില്‍ ലോകത്തിലെ ഏറ്റവും വലിയ റെയില്‍ പാലമായ ചിനാബ് റെയില്‍വേ പാലം ഉദ്ഘാടനം ചെയ്‌ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ആക്രമണത്തിലൂടെ രാജ്യത്തിന്‍റെ വികസനത്തെ തടയാനാകില്ലെന്നും മോദി വ്യക്തമാക്കി.

ജമ്മുകശ്‌മീരില്‍ റെയില്‍വേ വരുന്നത് കാത്ത് നിരവധി തലമുറകള്‍ കടന്നു പോയി. രാജ്യത്തിന്‍റെ ഐക്യത്തിന്‍റെയും നിശ്ചയദാര്‍ഢ്യത്തിന്‍റെയും വമ്പന്‍ ആഘോഷമാണഅ ഇന്ന് ഇവിടെ നടക്കുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വൈഷ്‌ണോ ദേവിയുടെ അനുഗ്രത്തോടെ കശ്‌മീര്‍ താഴ്‌വര ഇന്ന് രാജ്യത്തെ റെയില്‍ ശൃംഖലയുമായി ബന്ധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏപ്രില്‍22ന് പഹല്‍ഗാം ആക്രമണം നടന്ന ശേഷം ആദ്യമായാണ് പ്രധാനമന്ത്രി ജമ്മു കശ്‌മീര്‍ സന്ദര്‍ശിക്കുന്നത്.

 

പാക് സുരക്ഷ സേനകളോ അവരുടെ ഭീകരരോ ഒരിക്കലും ഇന്ത്യ അവരുടെ അതിര്‍ത്തിയിലേക്ക് കടന്ന് കയറുമെന്നോ അവരുടെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ക്കുമെന്നോ കരുതിയിരുന്നേയില്ല. ഇതിന് പകരമായി പാകിസ്ഥാന്‍ പൂഞ്ചടക്കമുള്ള ജമ്മുകശ്‌മീരിലെ നിരവധിയിടങ്ങളിലെ നിരപരാധികളെ ആക്രമിച്ചു. നിരവധി പേര്‍ കൊല്ലപ്പെട്ടു. പാക് ഷെല്ലാക്രമണത്തില്‍ രണ്ടായിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. കേന്ദ്രസര്‍ക്കാര്‍ ഇവര്‍ക്കെല്ലാം സാമ്പത്തിക സഹായം നല്‍കിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഷെല്ലാക്രമണത്തില്‍ തകര്‍ന്ന വീടുകളുടെ അറ്റകുറ്റപ്പണികള്‍ക്കും സര്‍ക്കാര്‍ സഹായം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഓപ്പറേഷന്‍ സിന്ദൂറിന്‍റെ നമ്മുടെ വിജയത്തോടെ ലോകം മുഴുവന്‍ നമ്മുടെ പ്രതിരോധ സാങ്കേതികതയെ ഉറ്റുനോക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. പ്രതിരോധ കയറ്റുമതി രംഗത്ത് രാജ്യം ഒന്നാമതെത്താനാണ് നാം ലക്ഷ്യമിടുന്നതെന്നും മോദി വ്യക്തമാക്കി.

ചിനാബ് പാലത്തിന്‍റെ ഉദ്ഘാടനത്തിന് ശേഷം ആന്‍ജി നദിയുടെ മുകളില്‍ കേബിളുകളില്‍ ഉറപ്പിച്ച രാജ്യത്തെ ആദ്യ റെയില്‍വേ പാലവും മോദി ഉദ്ഘാടനം ചെയ്‌തു. പുത്തന്‍ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ജമ്മു കശ്‌മീരിലെ വ്യവസായികളെ രാജ്യമെമ്പാടും വ്യവസായം നടത്താന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജമ്മു കശ്‌മീര്‍ ചലച്ചിത്ര ചിത്രീകരണത്തിന്‍റെ കേന്ദ്രമായി മാറണമെന്ന് ഇവിടുത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുവാക്കള്‍ക്ക് ഇവിടം കായിക കേന്ദ്രമായി മാറണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

 

Latest News