ബീജിങ്: പകർച്ചവ്യാധി ഭീഷണിയിൽ ചൈന. ചൈനയിൽ പുതിയ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. യു.എസ് ഗവേഷകരാണ് വവ്വാലുകളിൽ കണ്ടെത്തിയ വൈറസ് പുതിയ പകർച്ചവ്യാധിക്ക് തുടക്കം കുറിക്കുമെന്ന ആശങ്കയുമായി രംഗത്ത് വന്നിട്ടുള്ളത്. HKU5-CoV-2 എന്ന വൈറസിന് ചെറിയൊരു ജനിതക വകഭേദം കൂടി സംഭവിച്ചാൽ പകർച്ചവ്യാധിയായി പടരുമെന്നാണ് ആശങ്ക. പുതിയ കൊറോണ വൈറസ് അപകടകരമെന്നാണ് ഗവേഷകര്‍ പറയുന്നത്.
ചൈനയിലെ ലാബുകളിലെ വവ്വാലുകളിലാണ് വൈറസ് ആദ്യമായി കണ്ടെത്തിയത്. ഇതുസംബന്ധിച്ച് വാഷിങ്ടൺ സ്റ്റേറ്റ് യൂനിവേഴ്സിറ്റി കൂടുതൽ പഠനം നടത്തുകയായിരുന്നു. ഈ പഠനത്തിലാണ് ഒരു ജനിതകമാറ്റം കൂടി സംഭവിച്ചാൽ വൈറസ് മനുഷ്യരിലേക്ക് പടരുമെന്ന് കണ്ടെത്തിയത്.
നിലവിൽ ചൈനയിലെ വവ്വാലുകൾക്കിടയിലാണ് വൈറസ് പടരുന്നത്. എന്നാൽ, നിയന്ത്രണമില്ലാത്ത ചൈനയിലെ വന്യജീവി വ്യാപാരം ഇത് മനുഷ്യനിലേക്ക് എത്തുന്നതിന് കാരണമാവുമെന്നാണ് റിപ്പോർട്ട്. നേരത്തെ കോവിഡിന് കാരണമായ കോറോണ വൈറസ് ചൈനയുടെ വുഹാൻ ലാബിൽ നിന്ന് ചോർന്നതാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
യു.എസ് ഏജൻസികളായ എഫ്.ബി.ഐയും സി.ഐ.എയും കോവിഡിന് കാരണം വുഹാനിലെ ലാബിൽ നിന്നുണ്ടായ വൈറസ് ചോർച്ചയാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ, ഇതിനുള്ള ശക്തമായ തെളിവുകൾ സമർപ്പിക്കാൻ അവർക്ക് സാധിച്ചിരുന്നിരുന്നില്ല.