വാഷിങ്ടണ്‍: അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്ത് നാട് കടത്താനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്കെതിരെ ലോസ് ആഞ്ചലസിൽ പ്രതിഷേധം തുടരുന്നു. പ്രതിഷേധം അടിച്ചമര്‍ത്താന്‍ ട്രംപ് യുഎസ് സൈന്യത്തിന്റെ ഭാഗമായ നാഷണല്‍ ഗാര്‍ഡിനെ ഇറക്കിയെങ്കിലും പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാന്‍ കൂട്ടാക്കിയില്ല. പ്രതിഷേധക്കാര്‍ക്കെതിരെ ട്രംപ് ഭരണകൂടം 700 മറൈന്‍ സൈനികരെ വിന്യസിച്ചു. നിലവില്‍ വിന്യസിച്ചിരിക്കുന്ന നാഷണല്‍ ഗാര്‍ഡിനെ സഹായിക്കുന്നതിന് വേണ്ടിയാണ് മറീനുകളെ അയച്ചിരിക്കുന്നത്. സംഘര്‍ഷം തുടര്‍ന്നാല്‍ ഇവരുടെ എണ്ണം 2000 ആയി ഉയര്‍ന്നേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നാഷണല്‍ ഗാര്‍ഡിനെ ഇറക്കിയ ട്രംപിന്റെ നടപടിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. നാഷണല്‍ ഗാര്‍ഡുകളെ ഇറക്കി കലാപം ആളിക്കത്തിക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ ശ്രമം എന്നായിരുന്നു കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോം പറഞ്ഞത്. പ്രാദേശിക പൊലീസിന് കൈകാര്യം ചെയ്യുന്ന പ്രശ്‌നങ്ങള്‍ മാത്രമേ നഗത്തിലുള്ളൂ എന്നും ഗവര്‍ണര്‍ പറഞ്ഞു. ട്രംപ് ഭരണകൂടത്തിനെതിരെ ഗവര്‍ണര്‍ കേസ് ഫയല്‍ ചെയ്യുകയും ചെയ്തു. 1965ന് ശേഷം ഇതാദ്യമായാണ് സംസ്ഥാന ഗവര്‍ണറുടെ അഭ്യര്‍ത്ഥനയില്ലാതെ പ്രസിഡന്റ് നാഷണല്‍ ഗാര്‍ഡിനെ വിന്യസിക്കുന്നത്.
അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാനുള്ള ഫെഡറല്‍ ഏജന്‍സികളുടെ നീക്കത്തിനെതിരെയാണ് ലോസ് ആഞ്ചലസിൽ പ്രതിഷേധം പുകയുന്നത്. ശനിയാഴ്ച ലോസ് ആഞ്ചലസിലെ പാരമൗണ്ടില്‍ സംഘടിപ്പിച്ച കുടിയേറ്റക്കാരുടെ പ്രതിഷേധമായിരുന്നു സംഘര്‍ഷത്തിലേക്ക് വഴിമാറിയത്. ട്രംപ് നാഷണല്‍ ഗാര്‍ഡിനെ ഇറക്കിയതോടെ പ്രതിഷേധം കനക്കുകയായിരുന്നു.
അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തുന്നതിനായി ലോസ് ആഞ്ജലിസിലുടനീളം വ്യാഴാഴ്ചമുതല്‍ കുടിയേറ്റകാര്യവിഭാഗം റെയ്ഡ് തുടങ്ങിയതോടെയാണ് ആളുകള്‍ തെരുവിലിറങ്ങിയത്. ലാറ്റിനമേരിക്കന്‍ വംശജര്‍ കൂടുതലായി പാര്‍ക്കുന്ന ഇടങ്ങളിലായിരുന്നു റെയ്ഡ്. പ്രതിഷേധക്കാരെ കലാപകാരികളെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.