ഓൺലെെൻ മീഡിയകൾ സിനിമാസംബന്ധിയായ പരിപാടികളിൽ താരങ്ങളുടെ പ്രത്യേകിച്ച് നടിമാരുടെ വീഡിയോ പകർത്തുന്നതിൽ വിമർശനവുമായി നടി സോനാ നായർ. സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകളെക്കുറിച്ചും പ്രതികരിച്ച താരം എന്നെ നോവിക്കാൻ കമന്റ് ചെയ്യുന്നതാണെങ്കിലും ഞാൻ പോസിറ്റീവായി എടുക്കുമെന്നും പറഞ്ഞു. ചെയ്യുന്ന പ്രവൃത്തിയാണ് മുഖ്യമെന്നും കമന്റസ് അല്ലെന്നും പറഞ്ഞ നടി അപ്പോൾ മനസിന് ഭാരം തോന്നില്ലെന്നും വ്യക്തമാക്കി. ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സോനാ നായർ ഇക്കാര്യം വ്യക്തമാക്കിയത്.
സോനാ നായരുടെ വാക്കുകൾ…..
പണം കിട്ടാനോ മറ്റ് സംഭവങ്ങൾക്ക് വേണ്ടിയോ തുണി ഇതുവരെ അഴിച്ചിട്ടില്ല. അങ്ങനെയുണ്ടാവുകയുമില്ല. സൗന്ദര്യമില്ലാത്ത സമയത്ത് പോലും പ്രഗൽഭരായ സംവിധായകർ നല്ല കഥാപാത്രങ്ങൾ തന്നു. ഈ കുട്ടി നന്നായിട്ട് ചെയ്യും എന്ന് പറഞ്ഞു. ഇന്ത്യയിലെ മികച്ച സംവിധായകരിൽ ഒരാളായ പ്രിയദർശന്റെ നാല് ഹിന്ദി സിനിമകൾ ഞാൻ ചെയ്തിട്ടുണ്ട്. ആദ്യം വെട്ടം എന്ന സിനിമയിൽ ചാൻസ് തന്നു.
അത് കഴിഞ്ഞ് അദ്ദേഹത്തിന്റെ ഹിന്ദി സിനിമകളിലേക്ക് വിളിച്ചു. അവിടെയും എനിക്ക് പറ്റിയ വേഷങ്ങളാണ് തന്നത്. ഈയടുത്ത് ഒരു കല്യാണത്തിന് പോയപ്പോൾ പിറകിൽ നിന്നുള്ള ഷോട്ടുകളാണ് എടുക്കുന്നത്. എന്ത് നിർവൃതി കിട്ടുന്നെന്ന് എനിക്കറിയില്ല. അതിന് പിന്നാലെ കമന്റുകളാണ്. ഇവർക്ക് മറ്റൊരു സെെറ്റിലേക്ക് പോയാൽ ഇതിന്റെയൊക്കെ ഇരട്ടി ബാക്ക് ഷോട്ടുകൾ കാണാം. അതൊന്നും പോര. സോന നായരുടെ ബാക്ക് ഷോട്ട് വേണം. പഴയ കാലത്ത് ഇതൊന്നുമില്ല. സ്വകാര്യ കാര്യങ്ങൾ സംസാരിക്കുമ്പോൾ പോലും ഇതിനിടയിൽ ക്യാമറ വെക്കും. ക്യാമറ ഉള്ളത് പോലും അറിയില്ല.
ഓഡിയോ ഉൾപ്പെടെയാണ് അവർ അപ്ലോഡ് ചെയ്യുന്നത്. എന്റെ ഭർത്താവിന്റെ കൂടെ എവിടെയെങ്കിലും പോയാൽ ഏതോ താടിക്കാരന്റെ കൂടെ സോന നായരെ കണ്ടു എന്ന് വരെ പറയും. എന്റെ ഭർത്താവ് ആണെന്ന് എഴുതി വെച്ച് നടക്കാൻ പറ്റുമോ. എന്ത് ലോകമാണിതെന്ന് ഭർത്താവ് പറയാറുണ്ട്.
content highlight: Actress Sona Nair against Online media