ലൈവ് സ്ട്രീമിങ്ങിനിടെ യൂട്യൂബർമാരായ ദമ്പതിമാർ മറ്റൊരു യൂട്യൂബറിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. യൂട്യൂബർ ദമ്പതിമാരായ ഫിന്നി ഡാ ലെജൻഡും ഭാര്യ ബബ്ലിയുമാണ് യൂട്യൂബറായ മാനുവൽ റൂയിസിന്‍റെ വെടിയേറ്റ് മരിച്ചത്. സംഭവത്തിൽ മാനുവൽ റൂയിസിനെ പോലീസ് അറസ്റ്റ് ചെയ്തു. ലൈവ് സ്ട്രീമിൽ ദമ്പതികൾ പരസ്പരം സംസാരിച്ചുകൊണ്ടിരിക്കെയായിരുന്നു ആക്രമി വെടിയുതിർത്ത്.
ലാസ് വെഗാസ് സ്ട്രിപ്പിലെ ഐക്കണിക് ബെല്ലാജിയോ ഫൗണ്ടയിൻസിന് സമീപമാണ് സംഭവം. ഈ കൊലപാതക ദൃശ്യങ്ങൾ ലൈവായിത്തന്നെ പ്രേക്ഷകർ കാണുകയും ചെയ്തു. ഈ ദൃശ്യങ്ങൾ യൂട്യൂബ് പ്ലാറ്റ്ഫോമിൽ നിന്ന് നീക്കം ചെയ്തെങ്കിലും സാമൂഹിക മാധ്യമങ്ങളിൽ ഇതിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. രണ്ട് യൂട്യൂബർമാർക്കിടയിലും കാലങ്ങളായി തുടരുന്ന തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. സിൻസിറ്റി-മന്നിവൈസ് എന്ന യുട്യൂബ് ചാനലിനുടമയാണ് പ്രതിയായ മാനുവൽ റൂയിസ്.
ലൈവ് സ്ട്രീമുകളിലൂടെയും ഓൺലൈൻ ട്രോളുകളിലൂടെയും ഇരുവരും തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നതായാണ് സുഹൃത്തുക്കളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2023-ൽ ഇരു യൂട്യൂബർമാരും തമ്മിൽ പ്രശ്നം ഉണ്ടായിരുന്നതായും. ബബ്ലി റൂയിസിനെതിരേ പെപ്പർ സ്പ്രേ ഉപയോഗിച്ചിരുന്നെന്നും ഇതേച്ചൊല്ലി ഇരു യൂട്യൂബർമാർക്കിടയിലും തർക്കം ഉടലെടുത്തിരുന്നുവെന്നും കൊല്ലപ്പെട്ട ഫിന്നിയുടെ സുഹൃത്ത് പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദീകരിക്കുന്ന വീഡിയോകൾ യൂട്യൂബിൽ ഇരുവിഭാഗവും പങ്കുവെക്കുകയും. ഇതിന് പിന്നാലെ റൂയിസിന്റെ യൂട്യൂബ് ഫോളോവേഴ്സിൽ ഗണ്യമായ ഇടിവുണ്ടാകുകയും ഫിന്നിയുടെ ഫോളോവേഴ്സ് വർധിക്കുകയും ചെയ്തു. ഇത് ശത്രുതയ്ക്ക് വീണ്ടും കാരണമായെന്നാണ് സൂചന.
സംഭവത്തിന് പിന്നാലെ ഗൈഡ് ലൈൻ നിബന്ധനകൾ പാലിക്കാത്തതിനാൽ റൂയിസിന്റെ യൂട്യൂബ് ചാനൽ കമ്പനി നീക്കം ചെയ്തിട്ടുണ്ട്. സംഭവത്തിൽ ലാസ് വെഗാസ് മെട്രോപൊളിറ്റൻ പോലീസ് അന്വേഷണം ആരംഭിച്ചു.
STORY HIGHLIGHT: youtuber shoots youtuber