India

ഹണിമൂണിനിടെ നവവരനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയ സംഭവം; കുറ്റസമ്മതം നടത്തി യുവതി – honeymoon murder case

മേഘാലയ ഹണിമൂൺ കൊലപാതക കേസിലെ മുഖ്യ പ്രതി സോനം രഘുവംശി കുറ്റസമ്മതം നടത്തിയതായി റിപ്പോര്‍ട്ട്. മേഘാലയ പോലീസിന്റെ പ്രത്യേക അന്വേഷണസംഘത്തിന് മുന്നിലാണ് പൊട്ടിക്കരഞ്ഞു കൊണ്ട് സോനം കുറ്റസമ്മതം നടത്തിയത്. ഭര്‍ത്താവ് രാജാ രഘുവംശിയെ കൊലപ്പെടുത്താനുള്ള പദ്ധതി കാമുകനായ രാജ് കുശ്വാഹയ്‌ക്കൊപ്പം ചേർന്ന് ആസൂത്രണം ചെയ്തതിലും പങ്കുണ്ടെന്ന് യുവതി സമ്മതിച്ചു.

ഹണിമൂൺ യാത്രയ്ക്കിടെ ഭർത്താവ് രാജാ രഘുവംശിയെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ സോനം രഘുവംശിയെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നത്. കൃത്യം നടത്തിയശേഷം മുങ്ങിയ യുവതിയെ ഉത്തര്‍പ്രദേശില്‍നിന്നാണ് പോലീസ് പിടികൂടിയത്. കവര്‍ച്ചാശ്രമത്തിനിടെ തന്നെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഭര്‍ത്താവ് കൊല്ലപ്പെട്ടതെന്നായിരുന്നു യുവതിയുടെ ആദ്യമൊഴി. പിന്നീട് മേഘാലയ പോലീസിന്റെ പ്രത്യേക അന്വേഷണസംഘം നടത്തിയ ചോദ്യംചെയ്യലിലും പ്രതി ഇത് തന്നെ ആവർത്തിക്കുകയായിരുന്നു. തുടർന്ന് തെളിവുകൾ നിരത്തി ചോദ്യം ചെയ്തതിനെ തുടർന്നാണ് യുവതി കുറ്റം സമ്മതിച്ചത്.

താത്പര്യമില്ലാതെയാണ് സോനം രാജാ രഘുവംശിയെ വിവാഹം കഴിച്ചതെന്നും. സോനവും കാമുകനായ രാജ് കുശ്വാഹയും തമ്മിലുള്ള പ്രണയ ബന്ധത്തെക്കുറിച്ച് സോനത്തിന്റെ വീട്ടുകാര്‍ക്ക് നേരത്തേ അറിയാമായിരുന്നുവെന്നും രാജാ രഘുവംശിയുടെ ബന്ധുക്കള്‍ ആരോപിച്ചു. എന്നാൽ സ്ഥാപനത്തിലെ ജീവനക്കാരനായ രാജ് കുശ്വാഹയുമായുള്ള പ്രണയത്തെക്കുറിച്ച് സോനം അമ്മയോട് പറഞ്ഞിരുന്നുവെന്നും വിവാഹത്തിന് മുന്‍പ് അമ്മയോട് ഞാന്‍ അയാളോട് ചെയ്യാന്‍പോകുന്നത് എന്താണെന്ന് നിങ്ങള്‍ കാണുമെന്നും എല്ലാവരും അനുഭവിക്കും എന്നും സോനം ഭീഷണി പെടുത്തിയിരുന്നെന്നും  രാജായുടെ സഹോദരനായ വിപിന്‍ രഘുവംശി പറഞ്ഞു.

മെയ് 11 ന് വിവാഹിതരായ രാജ രഘുവന്‍ഷിയും സോനവും 20-നാണ് ഹണിമൂണിനായി മേഘാലയയിലേക്ക് പോയത്.

STORY HIGHLIGHT: honeymoon murder case