രാസലഹരിയുമായി സിനിമാ താരങ്ങളുടെ മൂന്ന് ബൗൺസർമാർ അറസ്റ്റിൽ. സിനിമാ താരങ്ങളുടെ സെക്യൂരിറ്റി ചുമതല വഹിക്കുന്ന മൂന്ന് ബൗൺസർമാരാണ് അറസ്റ്റിലായത്.
തൃശൂർ സ്വദേശികളായ നടത്തറ ചുളയില്ലാപ്ലാക്കൽ ഷെറിൻ തോമസ് (34), വരടിയം കാവുങ്കൽ വിപിൻ വിത്സൺ (32), ആലുവ കുന്നത്തേരി പുളിമൂട്ടിൽ ബിനാസ് പരീത് (35) എന്നിവരെ മുട്ടത്ത് ഫ്ലാറ്റിന്റെ ഏഴാം നിലയിലെ മുറിയിൽ നിന്നാണ് പിടികൂടിയത്.
അതേസമയം ഫ്ലാറ്റിന് സമീപത്തെ ഹാളിൽ ഷൂട്ടിങ് നടക്കുന്നുണ്ടായിരുന്നു. ബിനാസും ഷെറിനും ആണ് ആദ്യം പിടിയിലായത്. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫ്ലാറ്റിന്റെ പാർക്കിങ് ഏരിയയിലെ കാറിൽ നിന്നാണ് വിപിനെ പിടികൂടിയത്.
സിനിമയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ എക്സൈസ്, പൊലീസ് നിരീക്ഷണം ഉള്ളതിനാൽ ബൗൺസർമാർ വഴി ലഹരിമരുന്ന് കൈമാറുന്നുവെന്ന വിവരം ലഭിച്ചിരുന്നു. തുടർന്നാണ് ഫ്ലാറ്റിൽ പരിശോധന നടത്തിയത്.