Business

ഇസ്രയേൽ-ഇറാൻ സംഘർഷം; ഇന്ത്യയില്‍ ഇന്ധനവില കൂടുമോ? സത്യം ഇതാണ് | Fuel price hike

ആഗോള തലത്തില്‍ എണ്ണവില ഉയര്‍ന്നത് ഇന്ത്യയില്‍ ഇന്ധനവില വര്‍ധനയ്ക്ക് കാരണമാകുമോ എന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്

ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച എണ്ണവിലയില്‍ ഒറ്റയടിക്ക് 13 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. സംഘര്‍ഷം തുടരുന്നത് ആഗോള എണ്ണ വിതരണത്തില്‍ കൂടുതല്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുമെന്ന ആശങ്കയാണ് എണ്ണവില ഉയരാന്‍ കാരണം. ആഗോള തലത്തില്‍ എണ്ണവില ഉയര്‍ന്നത് ഇന്ത്യയില്‍ ഇന്ധനവില വര്‍ധനയ്ക്ക് കാരണമാകുമോ എന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.

വ്യാപാരത്തിനിടെ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡ് വില ഏകദേശം 13 ശതമാനമാണ് ഉയര്‍ന്നത്. ഒരു ഘട്ടത്തില്‍ ബാരലിന് 77.77 ഡോളറിലേക്കാണ് എണ്ണവില ഉയര്‍ന്നത്. അമേരിക്കയിലെ വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് (WTI) വില 12.6 ശതമാനമാണ് ഉയര്‍ന്നത്.

എന്നാല്‍ ഇന്ത്യന്‍ സമയം രാവിലെ 11.10 ആയപ്പോഴേക്കും, വില അല്‍പ്പം കുറഞ്ഞു. ബ്രെന്റ് ക്രൂഡ് ബാരലിന് 74.86 ഡോളറിലേക്കാണ് താഴ്ന്നത്. ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം ഊര്‍ജ്ജ സമ്പന്നമായ മേഖലയില്‍ നിന്നുള്ള എണ്ണ വിതരണത്തെ തടസ്സപ്പെടുത്തുമെന്ന ആശങ്കകളാണ് ക്രൂഡ് ഓയില്‍ വിലയിലെ വര്‍ധനയ്ക്ക് കാരണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഈ മേഖലയില്‍ നിന്നുള്ള എണ്ണ ഉല്‍പ്പാദനം ലോകത്തിലെ മൊത്തം എണ്ണ ഉല്‍പ്പാദനത്തിന്റെ ഏകദേശം മൂന്നിലൊന്ന് വരും. 2022 ന് ശേഷമുള്ള ഏറ്റവും വലിയ പ്രതിവാര നേട്ടത്തിലേക്കാണ് എണ്ണവില ഇപ്പോള്‍ നീങ്ങുന്നത്. സംഘര്‍ഷം തുടര്‍ന്നാല്‍ എണ്ണവില ബാരലിന് 120 ഡോളര്‍ വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് ജെപി മോര്‍ഗന്‍ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കി.

content highlight: Fuel price hike