പൂണെയിലെ തലേഗാവിൽ നടപ്പാലം തകർന്ന് വീണ് അഞ്ച് പേർ മരിച്ചു. ഇന്ദ്രായനി നദിക്ക് കുറുകെയുള്ള ഒരു പഴയ പാലമാണിത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. നിരവധി സഞ്ചാരികൾ ഇന്ദ്രായനി നദിയിൽവീണു. സ്ഥലത്ത് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. ഇതുവരെ 6 പേരെയാണ് രക്ഷപ്പെടുത്തിയത്.
കുറച്ചുനാളുകളായി പാലം തകർന്ന നിലയിലായിരുന്നു. അതുകൊണ്ടുതന്നെ പാലത്തിലൂടെ വാഹനങ്ങൾ കടന്നുപോകുന്നത് വിലക്കിയിരുന്നു. പൊതുവെ ടൂറിസ്റ്റുകൾ അധികമായി എത്തുന്ന ഒരു മേഖല കൂടിയാണിവിടം. എന്നിരുന്നാലും, കനത്ത മഴയും ജലനിരപ്പ് ഉയരുന്നതും കാരണം, നദി കരകവിഞ്ഞൊഴുകുന്നത് കാണാൻ നിരവധി ആളുകൾ ഇവിടെ എത്താറുണ്ടായിരുന്നു. അത്തരത്തിൽ എത്തിയ സഞ്ചാരികളാണ് ഇപ്പോൾ അപകടത്തിൽപ്പെട്ടത്.
നിരവധിയാളുകൾ പാലത്തിൽ നിൽക്കുന്നതിനിടെ നടപ്പാലം തകർന്നു വീഴുകയായിരുന്നു. പ്രദേശത്ത് കനത്ത മഴയായതിനാൽ നദിയിൽ നല്ല കുത്തൊഴുക്ക് രൂപപ്പെട്ടിരുന്നു. ഈ സമയം നദിയിൽ വീണ സഞ്ചാരികൾ ഒഴുക്കിൽപ്പെടുകയായിരുന്നു. 15 മുതൽ 20 വരെയുള്ളയാളുകൾ നദിയിൽ വീണിട്ടുണ്ടെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.