Business

മ്യൂച്വല്‍ ഫണ്ട് തുടങ്ങാന്‍ ആല്‍ഫാഗ്രെപ്പിന് സെബിയുടെ പ്രാഥമിക അനുമതി

കൊച്ചി: മ്യൂച്വല്‍ ഫണ്ട് ബിസിനസ് ആരംഭിക്കുന്നതിന് പ്രമുഖ ക്വാണ്ടിറ്റേറ്റീവ് നിക്ഷേപ സ്ഥാപനമായ ആല്‍ഫാഗ്രെപ്പ് സെക്യൂരിറ്റീസിന് മാര്‍ക്കറ്റ് റെഗുലേറ്ററായ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) തത്വത്തില്‍ അനുമതി ലഭിച്ചു.

ഇന്ത്യയിലെ നിക്ഷേപകര്‍ക്ക് സാങ്കേതികവിദ്യാധിഷ്ഠിത നിക്ഷേപ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിന് ആല്‍ഫാഗ്രെപ്പിന് ഈ അംഗീകാരം സഹായിക്കും. 2010-ല്‍ മോഹിത് മുത്രേജ പര്‍ശന്ത് മിത്തലും ചേര്‍ന്നാണ് ആല്‍ഫാഗ്രെപ്പ് സ്ഥാപിച്ചത്. ആഗോളതലത്തില്‍ 8500 കോടി രൂപയിലധികം ആസ്തികള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനമാണ് ആല്‍ഫാഗ്രെപ്പ്.

ഇന്ത്യയില്‍ നടപ്പാക്കാനിരിക്കുന്ന മ്യൂച്വല്‍ ഫണ്ട് ബിസിനസ് ആല്‍ഫാഗ്രെപ്പ് ഇന്‍വെസ്റ്റ്മെന്റ് മാനേജ്മെന്റ് (എജിഐഎം) ആണ് കൈകാര്യം ചെയ്യുക. എജിഐഎം 500-ത്തിലധികം ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുകയും 2,000 കോടിയിലധികം ആസ്തികള്‍ മാനേജ് ചെയ്യുകയും ചെയ്യുന്നു. തെളിവ്, കൃത്യത, ഗവേഷണാധിഷ്ഠിത തീരുമാനങ്ങള്‍ എന്ന മൂല്യങ്ങളിലാണ് എജിഐഎം സ്ഥാപിതമായത്. ആസ്തികള്‍ കൈകാര്യം ചെയ്യുന്നതിലും നല്ല വരുമാനം നല്‍കുന്നതിലും എജിഐഎമ്മിന് വൈദഗ്ദ്ധ്യം ഉണ്ട്. ഇപ്പോള്‍, പുതിയ മ്യൂച്വല്‍ ഫണ്ട് ഉല്‍പ്പന്നങ്ങളിലൂടെ എല്ലാവര്‍ക്കും വിപുലമായ നിക്ഷേപ തന്ത്രങ്ങള്‍ ലഭ്യമാക്കാന്‍ അവര്‍ പദ്ധതിയിടുന്നു.

ആല്‍ഫാഗ്രെപ്പ് ഇന്‍വെസ്റ്റ്മെന്റ് മാനേജ്മെന്റിന്റെ സിഇഒ ഭൗതിക് അംബാനി പറഞ്ഞു: ”മ്യൂച്വല്‍ ഫണ്ട് ബിസിനസ് ആരംഭിക്കുന്നതിന് തത്വത്തില്‍ അനുമതി നല്‍കിയ സെബിയോട് ഞങ്ങള്‍ കൃതജ്ഞരാണ്. ടെക്‌നോളജിയിലും ഡാറ്റാ സയന്‍സിലും ആധാരമാക്കിയ വ്യത്യസ്തമായ നിക്ഷേപ പരിഹാരങ്ങള്‍ നിക്ഷേപകര്‍ക്കു ലഭ്യമാക്കാന്‍ ഈ അംഗീകാരം ഞങ്ങളെ സഹായിക്കും.” സെബിയുടെ മറ്റ് നിബന്ധനകള്‍ പാലിച്ചതിനുശേഷം മ്യൂച്വല്‍ ഫണ്ടിന്റെ രജിസ്‌ട്രേഷനും പ്രവര്‍ത്തനവും ആരംഭിക്കും.