ഗവർണർ ഇരിക്കുന്ന സ്ഥാനത്തെ ദുരുപയോഗപ്പെടുത്തരുതെന്നും രാഷ്ട്രീയ താൽപര്യങ്ങളും മത താൽപര്യങ്ങളും ഗവർണർ ചെയ്യാൻ പാടില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അത് ബോധ്യപ്പെടുത്താൻ മുഖ്യമന്ത്രി ബാധ്യസ്ഥനാണെന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാർ എപ്പോഴും ശ്രമിക്കുന്നത് വർഗീയ ധ്രുവീകരണത്തിന് വേണ്ടിയാണ്. അവരെപ്പോലെ സർക്കാരും മുഖ്യമന്ത്രിയും പോകരുത്. മുഖ്യമന്ത്രിയുടെ നടപടി വൈകിയെന്നും ഗവർണറുടെ ഔദ്യോഗിക പരിപാടികളും രാജ്ഭവനും ആർ എസ് എസ് പരിപാടികൾ ആയി മാറ്റരുത് എന്നും അദ്ദേഹം പറഞ്ഞു.
അൻവറുമായി ചർച്ച ആകാം എന്ന എം കെ മുനീർ അഭിപ്രായം വ്യക്തിപരമാണെന്നും യുഡിഎഫ് ഒറ്റക്കെട്ടായി തീരുമാനമെടുത്തപ്പോൾ അന്ന് എം കെ മുനീർ താനുമായി സംസാരിച്ചിരുന്നുവെന്നും വി ഡി സതീശൻ പ്രതികരിച്ചു. അൻവർ ഉണ്ടായിരുന്നെങ്കിൽ എന്ന് ഇനി ആരും പറയില്ല. ആ വാതിൽ അടച്ചു. നല്ല ക്ലാരിറ്റിയുള്ള വ്യക്തിയാണ് എം കെ മുനീറെന്നും ആ അഭിപ്രായം തന്നെയാണ് ഇപ്പോഴും അദ്ദേഹത്തിന് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.