കോയമ്പത്തൂരിൽ മാനാണെന്ന് കരുതി യുവാവിനെ വെടിവെച്ചുകൊന്നു. സുരണ്ടൈമല സ്വദേശി സഞ്ജിത്താണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സഞ്ജിത്തിൻ്റെ ബന്ധുക്കളായ കാരമട വെള്ളിയങ്കാട് കുണ്ടൂർ സ്വദേശി കെ മുരുകേശൻ, അൻസൂർ സ്വദേശി എൻ പാപ്പയ്യൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ശനിയാഴ്ച രാത്രി കാരമട ഫോറസ്റ്റ് റേഞ്ചിൽ പില്ലൂർ അണക്കെട്ടിന് സമീപമുള്ള അത്തിക്കടവ് വനത്തിലേക്ക് മാൻ വേട്ടയ്ക്കായി പോയതായിരുന്നു ഇവർ. മദ്യലഹരിയിലായിരുന്നു സംഘം ഉണ്ടായിരുന്നത്.
നാടൻ തോക്കുകളുമായാണ് വേട്ടയ്ക്ക് പോയത്. വേട്ട തുടരുന്നതിനിടെ മാനാണെന്ന് തെറ്റിദ്ധരിച്ച് പാപ്പയ്യൻ സഞ്ജിത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. യുവാവ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
സംഭവത്തിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ പൊലീസ് പിടികൂടി. പ്രതികളിൽ നിന്നും നാടൻ തോക്കും പിടിച്ചെടുത്തു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.