Kerala

വയനാട് ദുരിതാശ്വാസം; ഫണ്ടില്‍ ഒരു രൂപ വ്യത്യാസമുണ്ടെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ – rahul mankoottathil

സംസ്ഥാന സര്‍ക്കാര്‍ ഒരു വീട് നിര്‍മ്മിച്ച് നല്‍കിയോ

മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് വേണ്ടിയുള്ള ഫണ്ട് ശേഖരണത്തില്‍ സാമ്പത്തിക ദുരുപയോഗം നടന്നെന്ന വാദം തള്ളി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. മീൻ വിറ്റും പായസം വിറ്റും സമാഹരിച്ച മുഴുവൻ പണവും യൂത്ത് കോൺഗ്രസിൻ്റെ അക്കൗണ്ടിലുണ്ട്. അതിൽ നിന്ന് ഒരു രൂപയില്‍ വ്യത്യാസമുണ്ടെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം താന്‍ രാജിവെയ്ക്കുമെന്ന് വെല്ലിവിളിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍.

ഓപ്പണ്‍ ചലഞ്ചാണ് വെക്കുന്നത്. ഒരു രൂപ പിന്‍വലിച്ചു എന്ന് തെളിയിച്ചാല്‍ ഈ നിമിഷം രാജി വയ്ക്കാം. സാമ്പത്തിക കുറ്റവാളിയായി തന്നെ ചിത്രീകരിക്കാന്‍ ശ്രമം നടക്കുകയാണ്. ഇപ്പോള്‍ 88,68,277 രൂപ അക്കൗണ്ടിലുണ്ട്. 780 കോടി സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു. എന്നാൽ സംസ്ഥാന സര്‍ക്കാര്‍ ഒരു വീട് നിര്‍മ്മിച്ച് നല്‍കിയോയെന്നും രാഹുൽ ചോദിച്ചു. ബാങ്ക് രേഖകൾ പരസ്യപ്പെടുത്തി കൊണ്ടായിരുന്നു രാഹുലിന്റെ വിശദീകരണം.

എട്ട് ലക്ഷം രൂപ വിലമതിക്കുന്ന 30 വീടുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. 50 ആളുകള്‍ക്ക് വാടക വീടുകള്‍ ഒരുക്കിക്കൊടുക്കും എന്ന് പറഞ്ഞു. പണം നേരിട്ട് സമാഹരിക്കേണ്ട എന്നാണ് തീരുമാനിച്ചിരുന്നത്. വിവാഹത്തിന് സദ്യ വിളമ്പിയും മീന്‍ വിറ്റും പണം സമാഹരിച്ചു. ക്യാമ്പില്‍ ഒരു പ്രതിനിധി പോലും വയനാട് പ്രവര്‍ത്തനത്തെ വിമര്‍ശിച്ചില്ല. അന്തരീക്ഷത്തില്‍ നിന്നും സൃഷ്ടിച്ചെടുത്ത വാര്‍ത്തയാണ് പ്രചരിക്കുന്നത്. രാഹുൽ പറഞ്ഞു.

കോലഞ്ചേരി സ്വദേശിനി ടി ആര്‍ ലക്ഷ്മിയാണ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍, അബിന്‍ വര്‍ക്കി എന്നിവരുൾപ്പെടുന്ന എട്ട് നേതാക്കള്‍ക്കെതിരെ മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് വേണ്ടിയുള്ള ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് പരാതി നൽകിയയിരിക്കുന്നത്. ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് സാമ്പത്തിക ദുരുപയോഗം നടന്നതായാണ് പരാതിക്കാരി ആരോപിക്കുന്നത്.

STORY HIGHLIGHT: rahul mankoottathil