ലഹരി വിരുദ്ധ ക്യാപയിന്‍റെ ഭാഗമായി വിദ്യാലയങ്ങളിൽ കുട്ടികൾക്ക് സൂംബ പരിശീലനം നൽകാനുള്ള തീരുമാനത്തെ വിമർശിച്ച മുജാഹിദ് വിസ്ഡം വിഭാഗം നേതാവായ അധ്യാപകനെതിരെ നടപടി.വിസ്ഡം സംസ്ഥാന സെക്രട്ടറി കൂടിയായ ടി കെ അഷ്റഫിനെ എടത്തനാട്ടുകര ടിഎ എം സ്കൂൾ മാനേജ്മെൻറ് സസ്പെൻഡ് ചെയ്‌തു. വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശ പ്രകാരമാണ് നടപടി.
താൻ പൊതുവിദ്യാലയത്തിലേക്ക് കുട്ടിയെ അയക്കുന്നത് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലക്ഷ്യംവെച്ചാണെന്നും ആൺ-പെൺ കൂടിക്കലർന്ന് അൽപ്പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തിൽ തുള്ളുന്ന സംസ്‌കാരം പഠിക്കാൻ വേണ്ടിയല്ലെന്നുമായിരുന്നു അഷ്റഫ് പറഞ്ഞത്.അതേസമയം സൂംബ വിവാദത്തിൽ വിസ്ഡം സംസ്ഥാന ജനറൽ സെക്രട്ടറി ടികെ അഷറഫിന് പിന്തുണയുമായി യൂത്ത് ലീഗ്. ടി കെ അഷ്റഫിനെതിരെ നടപടിയെടുത്താൽ ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാകും. പി കെ അഷ്റഫ് ഒറ്റപ്പെടില്ലെന്നും യൂത്ത് ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുൽ ലത്തീഫ് പറഞ്ഞു.
ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കുന്നവർക്ക് എതിരെ അവരുടെ ആശയവും രാഷ്ട്രീയവും ജാതിയും മതവും നോക്കി പക്ഷപാതപരമായി നടപടി സ്വീകരിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ബന്ധപ്പെട്ടവർ മനസ്സിലാക്കണം.
സത്യത്തിൽ നടപടി സ്വീകരിക്കേണ്ടത് അഭിപ്രായം പറഞ്ഞ അധ്യാപകനെതിരെയല്ല. ഇത്തരത്തിൽ ശുപാർശ നടത്തിയ പൊതു വിദ്യാഭ്യാസ ഡയറക്ടർക്കെതിരെയാണ് നടപടി വേണ്ടത്. രാജ്ഭവനിലെ കാവിക്കൊടി വിഷയത്തിൽ നിലപാട് പറഞ്ഞ വിദ്യാഭ്യാസ മന്ത്രിക്ക് ആർജ്ജവമുണ്ടെങ്കിൽ അതാണ് ചെയ്യേണ്ടതെന്നും മുസ്തഫ അബ്ദുൽ ലത്തീഫ് പറഞ്ഞു.