കൊല്‍ക്കത്ത കൂട്ട ബലാത്സംഗ കേസിൽ പൊലീസ് തെളിവെടുപ്പ് നടത്തി. പ്രതികളെ ലോ കോളേജിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. കുറ്റകൃത്യം പുനരാവിഷക്കരിച്ചായിരുന്നു തെളിവെടുപ്പ്. കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ഥി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു.
പ്രതികള്‍ അതിക്രമം നടത്തുന്നതിന് മുമ്പ് തനിക്ക് പാനിക് അറ്റാക്ക് സംഭവിച്ചെന്നും ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടിയപ്പോള്‍ ഇന്‍ഹേലര്‍ നല്‍കിയതിന് ശേഷം ബലാത്സംഗം ചെയ്‌തെന്നും പെണ്‍കുട്ടി മൊഴി നൽകി.
കേസിലെ പ്രധാന പ്രതിയായ മനോജ് മിശ്രയാണ് മറ്റു പ്രതികളോട് ഇന്‍ഹേലര്‍ എടുത്തു കൊണ്ടുവരാന്‍ ആവശ്യപ്പെട്ടത്. ഇന്‍ഹേലര്‍ നല്‍കി ശ്വാസം പൂര്‍വസ്ഥിതിയില്‍ ആയപ്പോള്‍ ക്യാമ്പസിലെ സുരക്ഷാ ഗാര്‍ഡിന്റെ മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി അതിക്രമം നടത്തുകയായിരുന്നെന്നും പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നു.
വിവാഹാഭ്യര്‍ഥന നിരസിച്ചതും മിശ്രയുടെ ലൈംഗിക താല്‍പ്പര്യങ്ങള്‍ നിരസിച്ചതുമാണ് അതിക്രമത്തിന് പിന്നിലെന്നും മൊഴിയുണ്ട്. പ്രതികൾ ഇതിന് മുന്‍പും കോളേജിലെ വിദ്യാര്‍ത്ഥിനികളോട് അപമര്യാദമായി പെരുമാറിയിട്ടുണ്ടെന്നും ഇവര്‍ വിദ്യാര്‍ഥിനികളെ ലൈംഗികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി വിദ്യാര്‍ഥിനികളെ ഭീഷണിപ്പെടുത്തിയതായും പൊലീസ് വ്യക്തമാക്കിയിരുന്നു.