അധ്യാപകൻ ടി കെ അഷ്‌റഫിനെ സസ്‌പെന്‍ഡ് ചെയ്ത വിദ്യാഭ്യാസവകുപ്പ് നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. ഒരു അധ്യാപകന് അഭിപ്രായം പറയാൻ പാടില്ലേയെന്നും പാർലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് കാഫിർ സ്ക്രീൻഷോട്ട് ഇട്ട അധ്യാപകനെതിരെ സിപിഐഎം എന്ത് നടപടിയെടുത്തുവെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. പലർക്കും പല അഭിപ്രായമുണ്ടാകും. അതിൽ ചർച്ച വേണം. ഉന്നത വിദ്യാഭ്യാസ വകുപ്പ് സ്‌കൂൾ മാനേജ്മെന്റിനെ നേരിട്ട് വിളിച്ചാണ് നടപടിയെടുക്കാൻ നിർദേശിച്ചത്. അത് തെറ്റായ നടപടിയാണെന്നും അഷ്‌റഫിനെ സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.
കോട്ടയം മെഡിക്കൽ കോളജിലുണ്ടായ അപകടത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നും മന്ത്രിമാർക്ക് ഒഴിഞ്ഞുമാറാൻ ആവില്ല. സർക്കാരിന്റേത് കെടുകാര്യസ്ഥതയാണ്. ആരോഗ്യരംഗത്ത് നടക്കുന്നത് വൻ കൊള്ളയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പി.ആർ ഏജൻസകൾ ഉപയോഗിച്ചുള്ള പ്രചാരണമാത്രമാണ് സർക്കാർ നടത്തുന്നത്- അദ്ദേഹം പറഞ്ഞു.
പകർച്ചവ്യാധികൾ പടരുമ്പോഴും പല ആശുപത്രികളിലും മരുന്നില്ല. പാരസെറ്റാമോളും പഞ്ഞിയും പലതിടങ്ങളിലും ഇല്ല. ആരോഗ്യരംഗത്തെപറ്റി പ്രതിപക്ഷം ഉന്നയിച്ച വിമർശനങ്ങൾക്ക് ഡോ.ഹാരിസ് അടിവരയിടുകയാണ് ചെയ്തത്. കാലാവധി കഴിഞ്ഞ മരുന്ന് വിതരണം നടത്തിയ കൊള്ളക്കാരാണ് ഈ സർക്കാർ. കോവിഡ് മൂലം മരിച്ചവരുടെ പേര് തെരഞ്ഞെടുപ്പ് കാലത്ത് ഒളിപ്പിച്ചുവെച്ചു. എം വി ഗോവിന്ദന് ഇതൊക്കെ സംരക്ഷിക്കുന്ന നിലപാടെ എടുക്കാൻ കഴിയു. ഇടത് സഹയാത്രികരായ ഡോക്ടർമാർ പോലും നിരാശയിലാണെന്നും ആരോഗ്യ മന്ത്രി രാജിവെക്കണമെന്നും സതീശൻ പറഞ്ഞു.