തിരുവനന്തപുരം: കേരള സർവകലാശാലാ രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാറിന്റെ സസ്പെൻഷൻ റദ്ദാക്കിയതായി സിൻഡിക്കേറ്റ് അറിയിച്ചെങ്കിലും സസ്പെൻഷൻ റദ്ദാക്കിയിട്ടില്ലെന്ന് അറിയിച്ച് വൈസ് ചാൻസലറുടെ ചുമതലയിലുള്ള സിസാ തോമസ് രംഗത്തെത്തി. വിഷയത്തിൽ അടിമുടി ആശയക്കുഴപ്പമാണ്.
ഇന്നുചേർന്ന സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗമാണ് സസ്പെൻഷൻ റദ്ദാക്കാനുള്ള തീരുമാനമെടുത്തത്.അന്വേഷണത്തിന് മൂന്നംഗ കമ്മിഷനെ നിയമിച്ചതായും നടപടി ഹൈക്കോടതിയെ അറിയിക്കാനും തീരുമാനിച്ചെന്നും സിൻഡിക്കേറ്റ് അംഗങ്ങൾ പറഞ്ഞിരുന്നു. വി.സി.യുടെ സസ്‌പെന്‍ഷന്‍ ഉത്തരവ് സിന്‍ഡിക്കേറ്റ് റദ്ദാക്കിയതായും അറിയിച്ചു. സിൻഡിക്കേറ്റിന്റെ പ്രത്യേക അധികാരമുപയോഗിച്ചാണ് നടപടി. ഡോ. ഷിജു ഖാന്‍, ജി. മുരളീധരന്‍, ഡോ. നസീബ് എന്നിവരെയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. അതേസമയം നടപടികള്‍ ഹൈക്കോടതിയെ അറിയിക്കാന്‍ സ്റ്റാന്‍ഡിങ് കൗണ്‍സിലിനെയും ചുമതലപ്പെടുത്തി.
എന്നാല്‍ സസ്‌പെന്‍ഷന്‍ റദ്ദാക്കിയ താരുമാനം നിലനില്‍ക്കില്ലെന്നാണ് വി.സി.യുടെ ചുമതലയുള്ള സിസാ തോമസ് അറിയിച്ചത്. സസ്‌പെന്‍ഷന്‍ അജണ്ടയില്‍ ഇല്ലെന്നും താന്‍ പുറത്തിറങ്ങിയ ശേഷമാണ് അത്തരം തീരുമാനങ്ങള്‍ എടുത്തതെന്നും അവര്‍ പറഞ്ഞു. അതിന് നിയമസാധുതയില്ലെന്നും സസ്‌പെന്‍ഷന്‍ നിലനില്‍ക്കുന്നുവെന്നും സിസാ തോമസ് പ്രതികരിച്ചു. വിഷയത്തില്‍ ഹൈക്കോടതിയില്‍ പ്രത്യേക അഭിഭാഷകനെ വി.സി. നിയമിച്ചു. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ പി. ശ്രീകുമാറായിരിക്കും സിസാ തോമസിന് വേണ്ടി ഹാജരാകുക.
ഗവർണർ രാജേന്ദ്ര ആർലേക്കർ പങ്കെടുത്ത ചടങ്ങിലുണ്ടായ ഭാരതാംബാ വിവാദത്തെ തുടർന്നാണ് രജിസ്ട്രാറെ സസ്പെൻഡ് ചെയ്തത്. ഗവർണറോട് അനാദരവ് കാണിച്ചെന്നും സർവകലാശാലയുടെ പ്രതിച്ഛായ മോശപ്പെടുത്തുന്നതരത്തിൽ പ്രവർത്തിച്ചെന്നും കുറ്റപ്പെടുത്തി വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലാണ് രജിസ്ട്രാറെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്. പ്രത്യേക സാഹചര്യങ്ങളിൽ വിസിയ്ക്ക് സിൻഡിക്കേറ്റിന്റെ അധികാരം ഉപയോഗിക്കാനുള്ള വ്യവസ്ഥ ഉപയോഗിച്ചാണ് നേരത്തേ രജിസ്ട്രാറെ സസ്‌പെൻഡു ചെയ്തത്. സീനിയർ ജോ. രജിസ്ട്രാർ പി. ഹരികുമാറിനാണ് പുതിയ ചുമതല നൽകിയിരുന്നത്.
ജൂൺ 25-ന് ശ്രീപത്മനാഭ സേവാസമിതി സംഘടിപ്പിച്ച സെമിനാറിൽ ഗവർണറായിരുന്നു മുഖ്യാതിഥി. വേദിയിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രംവെച്ചത് തർക്കത്തിനും, പ്രതിഷേധക്കാരും പോലീസും തമ്മിലുള്ള സംഘർഷത്തിനും വഴിവെച്ചു. മതചിഹ്നങ്ങളോ ആരാധനയോ പാടില്ലെന്ന സർവകലാശാലാചട്ടം സംഘാടകർ ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി രജിസ്ട്രാർ, ഹാളിനുള്ള അനുമതി നിഷേധിച്ചു. എന്നാൽ, ഗവർണർ ചടങ്ങിനെത്തിയതോടെ ഹാളിൽ സെമിനാർ നടന്നു. രജിസ്ട്രാറുടെ പരാതിയിൽ പോലീസ് കേസെടുത്തു. പരിപാടി അലങ്കോലമാക്കാൻ ഉദ്ദേശിച്ച്, ചിലരുടെ ആജ്ഞയനുസരിച്ച് രജിസ്ട്രാർ പ്രവർത്തിച്ചെന്നായിരുന്നു വിസിയുടെ കണ്ടെത്തൽ.