എന്ത് കാര്യവും ഉടൻ വിളിച്ച് ചങ്കിനെ അറിയിക്കുന്നവർക്കൊക്കെ എട്ടിന്റ പണി വരുന്നു. മൊബൈൽ റീചാർജ് ചെലവുകളിൽ ഉടൻ തന്നെ വർധനവിന് സാധ്യതയെന്ന് റിപ്പോർട്ട്. 2025 അവസാനത്തോടെ മറ്റൊരു റൗണ്ട് താരിഫ് വർധനവിനാണ് ടെലികോം കമ്പനികൾ ഒരുങ്ങുന്നതെന്നാണ് സൂചനകൾ.
ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസിന്റെ റിപ്പോർട്ട് അനുസരിച്ച്, സ്ഥിരമായ ഉപയോക്തൃ വളർച്ചയും 5G സേവനങ്ങൾക്കായുള്ള തയ്യാറെടുപ്പുകളും മൊബൈൽ പ്ലാൻ നിരക്കുകളിൽ 10-12 ശതമാനം വർദ്ധനവ് വിശകലന വിദഗ്ധർ പ്രതീക്ഷിക്കുന്നു. എന്നാൽ, ഇത്തവണ ഘട്ടം ഘട്ടമായുള്ള സമീപനമാകും കമ്പനികൾ സ്വീകരിക്കുക. എന്നാൽ കഴിഞ്ഞ വർഷം 11 മുതൽ 23 ശതമാനം വരെ ഉയർത്തിയതിന് പിന്നാലെ വരുന്ന ഈ നീക്കം മൊബൈൽ റീചാർജ് പ്ലാനുകൾ കൂടുതൽ ചെലവേറിയതാക്കും.
ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ, ഐഡിയ എന്നിവയുൾപ്പെടെയുള്ള ഇന്ത്യയിലെ ടെലികോം ഓപ്പറേറ്റർമാർ മൊബൈൽ താരിഫ് വർദ്ധിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. മെയ് മാസത്തിലെ സജീവ വരിക്കാരുടെ എണ്ണത്തിലുണ്ടായ വർധനവാണ് പുതിയ നിരക്ക് വർധനയ്ക്ക് പിന്നിലെ പ്രധാന കാരണമെന്നാണ് ET ടെലികോം റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം കുറഞ്ഞ റീചാർജ് പ്ലാനുകളുടെ നിരക്ക് ഉയർത്താൻ ആലോചനയില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. മെയ് മാസത്തിൽ മാത്രം സജീവ മൊബൈൽ ഉപയോക്താക്കളുടെ എണ്ണം 29 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി, ഏകദേശം 1.08 ബില്യണിലെത്തി. റിലയൻസ് ജിയോയാണ് ഈ കുതിപ്പിന് നേതൃത്വം നൽകിയത്, 5.5 ദശലക്ഷം സജീവ ഉപയോക്താക്കളെ കൂട്ടിച്ചേർക്കുകയും വിപണി വിഹിതം 53 ശതമാനമായി വർധിപ്പിക്കുകയും ചെയ്തു, ഇത് 150 ബേസിസ് പോയിന്റ് കുതിച്ചുചാട്ടമാണ്. ഭാരതി എയർടെൽ 1.3 ദശലക്ഷം പുതിയ ഉപയോക്താക്കളെ കൊണ്ടുവന്നപ്പോൾ വോഡഫോൺ ഐഡിയയ്ക്ക് വരിക്കാരുടെ എണ്ണത്തിലും മാറ്റമുണ്ടായി.
2024-ൽ ഒറ്റയടിക്ക് വർധനവ് നടപ്പാക്കിയത് ഉപയോക്താക്കൾ മറ്റ് നെറ്റ്വർക്കുകളിലേക്ക് മാറാൻ കാരണമാകുമോ എന്ന ഭയം ടെലികോം കമ്പനികൾക്കുണ്ടായിരുന്നു. ഇത് ഒഴിവാക്കാനാണ് ഇത്തവണ ഘട്ടം ഘട്ടമായി കൂട്ടാനുള്ള കാരണം. ഇടത്തരം മുതൽ ഉയർന്ന വിലയുള്ള റീചാർജ് പ്ലാനുകൾ ഉപയോഗിക്കുന്നവരെയാകും ഈ വർധനവ് പ്രധാനമായും ബാധിക്കുക എന്നതാണ് റിപ്പോർട്ടുകൾ പറയുന്നത്.
content highlight: Mobile Recharge