സ്കൂൾ സമയമാറ്റത്തിൽ മുഖ്യമന്ത്രിയ്ക്ക് നിവേദനം നൽകിയിട്ടുണ്ടെന്ന് ജിഫ്രി മുത്തുകോയ തങ്ങൾ. മറുപടി നൽകേണ്ടത് സർക്കാരാണെന്നും മാന്യമായ തീരുമാനം ഉണ്ടാകണമെന്നും തങ്ങൾ വ്യക്തമാക്കി. വിദ്യാഭ്യാസ മന്ത്രിയുടെ ശൈലി ശരിയല്ല. ഏതെങ്കിലും മതസമുദായത്തെ അവഗണിക്കരുത്. മന്ത്രിയുടെ മറുപടി മാന്യമായിരിക്കണം. ചർച്ചയ്ക്ക് തയ്യാറാകണം. വാശി പിടിക്കുന്ന സമീപനം ശരിയല്ല. മദ്രസ സമയം മാറ്റാൻ പറ്റില്ല. മദ്രസ പഠനത്തിന് വേറെ സമയം എങ്ങനെ കണ്ടെത്താനാണ്. മത പഠനത്തിന് മറ്റൊരു സമയം കണ്ടെത്തണമെന്ന മന്ത്രിയുടെ നിർദേശത്തിന് ആകെ 24 മണിക്കൂർ അല്ലേയുള്ളൂ എന്നായിരുന്നു തങ്ങളുടെ മറുപടി. വിദ്യാഭ്യാസ മന്ത്രി അങ്ങനെ പറയരുതായിരുന്നു. ആലോചിച്ച് ചെയ്യാം എന്നായിരുന്നു മറുപടി നൽകേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു.
ഉറങ്ങുന്ന സമയത്ത് മദ്രസ പഠനം നടക്കുമോ?. സ്കൂൾ സമയമാറ്റം എല്ലാർക്കും കണ്ടെത്താമല്ലോ. വലിയ മതസമുദായത്തെ അങ്ങനെ അവഗണിക്കാമോ. എല്ലാ സമുദായത്തിൻ്റെയും പ്രശ്നം പരിഹരിക്കണം. സമുദായങ്ങളുടെ വോട്ട് കൂടി നേടിയാണ് സർക്കാർ അധികാരത്തിലെത്തിയത്. സാമുദായിക കാര്യങ്ങൾ പരിഗണിക്കാൻ കൂടിയാണ് സർക്കാർ ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.