Kerala

‘തല്ലും തലോടലും ഒരുമിച്ച് വേണ്ട’!! 2026ൽ കേരളം പിടിക്കാനിറങ്ങിയ ബിജെപിയെ അതിരൂക്ഷമായി വിമർ‌ശിച്ച് കാത്തോലിക്കാ സഭ | Deepika Editorial

'മറ്റ് സംസ്ഥാനങ്ങളിൽ ക്രൈസ്തവർ ആക്രമിക്കപ്പെടുന്നു. അതേസമയം കേരളത്തിൽ കൂടെ കൂട്ടാൻ പദ്ധയിയിടുന്നു'

2026ൽ കേരളത്തിൽ അധികാരം പിടിക്കാനൊരുങ്ങുന്ന ബിജെപിയെ രൂക്ഷമായി വിമർശിച്ച് കാത്തോലിക്കാ സഭ പത്രം ദീപിക. രാജ്യത്തു നടക്കുന്ന ക്രൈസ്തവ പീഡനങ്ങളോട് അരുതെന്നു പറയാതെയാണ് 2026ൽ കേരളത്തിൽ ഭരണം പിടിക്കാൻ ബിജെപി കച്ചകെട്ടിയിറങ്ങിയിരിക്കുന്നതെന്നും കേന്ദ്രവും ഭൂരിപക്ഷം സംസ്ഥാനങ്ങളും ഭരിക്കുന്ന ബിജെപിയുടെ നയങ്ങളിലെ ഇരട്ടത്താപ്പ് അങ്ങേയറ്റം അപമാനകരമാണെന്നും മുഖപ്രസംഗത്തിൽ പത്രാധിപർ ആഞ്ഞടിക്കുന്നു.

മറ്റ് സംസ്ഥാനങ്ങളിൽ ക്രൈസ്തവർ ആക്രമിക്കപ്പെടുന്നു. അതേസമയം കേരളത്തിൽ കൂടെ കൂട്ടാൻ പദ്ധയിയിടുന്നുവെന്നും കത്തോലിക്കാ സഭയുടെ മുഖപത്രം. വർഗീയതയും ന്യൂനപക്ഷ വിരുദ്ധതയും ആളിക്കത്തിച്ച് നേട്ടംകൊയ്യാൻ ബിജെപി വെട്ടിത്തെളിക്കുന്ന പുതുവഴികളിൽ അവസാനത്തേതാണ് മഹാരാഷ്ട്രയിൽ കാണുന്നത്. കത്തോലിക്ക വൈദികർക്കും മിഷണറിമാർക്കുമെതിരേ ആക്രമണം നടത്തുന്നവർക്ക് മൂന്നു ലക്ഷം രൂപ മുതൽ 11 ലക്ഷം വരെ പാരിതോഷികം വാഗ്ദാനം ചെയ്തിരിക്കുകയാണ് മഹാരാഷ്ട്രയിലെ ബിജെപി എംഎൽഎ ഗോപിചന്ദ് പദൽക്കർ. രാജ്യത്തു നടക്കുന്ന ക്രൈസ്തവ പീഡനങ്ങളുടെ കണക്കുകൾ ഒഡീഷയിലുണ്ടായ അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ ജൂൺ നാലിന് തങ്ങൾ മുഖപ്രസംഗത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു.

ബിജെപി അധികാരത്തിലെത്തിയ 2014 മുതൽ 2024 വരെ ക്രൈസ്തവർക്കെതിരേ 4,316 അക്രമസംഭവങ്ങൾ ഉണ്ടായതായാണ് യുണൈറ്റഡ് ക്രിസ്‌ത്യൻ ഫോറത്തിൻ്റെ റിപ്പോർട്ട്. 2024ൽ മാത്രം 834 ആക്രമണങ്ങൾ. നരേന്ദ്ര മോദി അധികാരത്തിലെത്തിയ 2014ൽ ഇത് 127 ആയിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 9ലെ ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോർട്ട് അനുസരിച്ച്, ഉത്തർപ്രദേശിൽ മാത്രം 2020 നവംബർ മുതൽ 2024 ജൂലൈ 31 വരെ മതപരിവർത്തനം ആരോപിച്ച് പോലീസ് 835ൽ അധികം എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു. 1,682 പേർ അറസ്റ്റിലായി. ഇതിൽ നാലു കേസുകളിൽ മാത്രമേ ഇതുവരെ ശിക്ഷിക്കപ്പെട്ടി ട്ടുള്ളൂ. മതപരിവർത്തന നിരോധന നിയമത്തിൻ്റെ ദുരുപയോഗത്തിന് ഇതിൽപരം തെളിവുകൾ ആവശ്യമുണ്ടോ എന്നും മുഖപ്രസംഗത്തിൽ അവർ ചോദിക്കുന്നു.

content highlight: Deepika Editorial