ന്യൂഡൽഹി: ‘വെസ്റ്റ് ആർക്ടിക്ക’ എന്ന രാജ്യത്തിന്റെ പേരിൽ എംബസി നടത്തിവന്ന ഉത്തര്‍പ്രദേശിലെ ഗസിയാബാദ് സ്വദേശി യുപി സ്പെഷൽ ടാസ്ക് ഫോഴ്സിന്റെ പിടിയിൽ. ഇയാൾ എട്ടു വർഷമായി വ്യാജ എംബസി ആണ് നടത്തിവന്നത്. ആഡംബര കെട്ടിടം വാടകയ്ക്ക് എടുത്താണ് ഇയാൾ എംബസി നടത്തി വന്നിരുന്നത്.
വെസ്റ്റ് ആർക്ടിക്കയുടെ ‘ബാരൺ’ എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ഹർഷവർധൻ ജെയിൻ ആണ് പിടിയിലായത്. വിദേശ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയതാണ് പ്രധാന കുറ്റം. എംബസി കെട്ടിടവളപ്പിൽ പാർക്ക് ചെയ്തിരുന്ന വ്യാജ നയതന്ത്ര നമ്പർ പ്ലേറ്റുകൾ ഉള്ള ആഡംബര കാറുകൾ എസ്ടിഎഫ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഓഫിസിൽനിന്ന് വ്യാജ പാസ്പോർട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ അടക്കം ഈ ശൃംഖലയുടെ ഭാഗമാണെന്നും റിപ്പോർട്ടുകളുണ്ട്. ജനങ്ങൾക്കിടയിൽ വിശ്വാസ്യത നേടുന്നതിനായി രാഷ്ട്രപതി, പ്രധാനമന്ത്രി, മറ്റു പ്രമുഖർ എന്നിവർക്കൊപ്പം നിൽക്കുന്ന മോർഫ് ചെയ്ത ചിത്രങ്ങളും ജെയിൻ ഉപയോഗിച്ചിരുന്നു. നിയമവിരുദ്ധമായി സാറ്റലൈറ്റ് ഫോൺ കൈവശം വച്ചതിന് 2011ൽ ജെയിനിനെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നുവെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്തു. കുറച്ച് ദിവസം മുൻപ്, വെസ്റ്റ് ആർക്ടിക്ക എന്ന ഇൻസ്റ്റഗ്രാം ഹാൻഡിൽ, ന്യൂഡൽഹിയിലെ കോൺസുലേറ്റ് ജനറലിന്റെ ഫോട്ടോകൾ എന്ന പേരിൽ ജെയിനിന്റെ ചിത്രങ്ങൾ പങ്കുവച്ചിരുന്നെന്നും എസ്ടിഎഫ് സംഘം പറയുന്നു.
യുഎസ് നാവികസേനയിലെ ഉദ്യോഗസ്ഥനായിരുന്ന ട്രാവിസ് മക്‌ഹെൻറി 2001ലാണ് ‘വെസ്റ്റ് ആർക്ടിക്ക’ എന്ന രാജ്യം സ്ഥാപിച്ചത്. രാജ്യത്തിന്റെ ഗ്രാൻഡ് ഡ്യൂക്കായി ട്രാവിസ് സ്വയം പ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു. അന്റാർട്ടിക്കയിൽ സ്ഥിതി ചെയ്യുന്നുവെന്ന് പറയപ്പെടുന്ന വെസ്റ്റ് ആർക്ടിക്കയുടെ വിസ്തീർണ്ണം 6,20,000 ചതുരശ്ര മൈൽ ആണെന്നാണ് മക്‌ഹെൻറി അവകാശപ്പെടുന്നത്. രാജ്യത്ത് 2,356 പൗരന്മാരുണ്ടെന്നും ഇയാൾ പറയുന്നു. സ്വന്തമായി ഒരു പതാകയും കറൻസിയും ഉണ്ടെങ്കിലും ലോകത്ത് ഒരു രാജ്യവും ഈ രാജ്യത്തെ അംഗീകരിച്ചിട്ടില്ല.