സാമൂഹികമാധ്യമങ്ങളിലൂടെ മഹീന്ദ്ര ഗ്രൂപ്പ് ജീവനക്കാരനില്‍നിന്ന് ബലാത്സംഗ, വധഭീഷണികള്‍ നേരിടുന്നെന്ന പരാതിയുമായി വനിതാ എംപി രംഗത്ത്. ബിജെഡി പാര്‍ട്ടിയുടെ രാജ്യസഭാംഗമായ സുലത ദിയോ ആണ് പരാതിയുമായി രംഗത്തെത്തിയത്. സംഭവത്തിൽ പോലീസ് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും സുലത അരോപിച്ചു.
‘സത്യഭ്രദ നായക്’ എന്ന് പേരുള്ള ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍നിന്നാണ് ഭീഷണി ഉയർന്നത്. ഇയാൾ മഹീന്ദ്ര ഓട്ടോമൊബൈല്‍ ഗ്രൂപ്പിന്റെ നാസിക് ശാഖയില്‍ ജോലിചെയ്യുകയാണെന്നാണ് ഫെയ്‌സ്ബുക്ക് പ്രൊഫൈലിൽ നൽകിയിരിക്കുന്നത്. എന്നാൽ വനിതാ എംപിയുടെ പരാതി വിവാദമായതോടെ സംഭവത്തില്‍ മഹീന്ദ്ര ഗ്രൂപ്പും പ്രതികരണവുമായി എത്തിയിട്ടുണ്ട്.
തങ്ങളുടെ ജീവനക്കാരില്‍ ഒരാള്‍ രാഷ്ട്രീയനേതാവിനെതിരേ ഫെയ്‌സ്ബുക്കില്‍ നടത്തിയ മാന്യമല്ലാത്തതും അനുചിതവുമായ സന്ദേശങ്ങളെക്കുറിച്ച് തങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും വിഷയത്തില്‍ അത്യന്തം ഗൗരവത്തോടെ ഒരു അടിയന്തര അന്വേഷണം നടത്തുമെന്നും ആരോപണങ്ങള്‍ ശരിയാണെങ്കില്‍ ജീവനക്കാരനെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും മഹീന്ദ്ര ഗ്രൂപ്പ് പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്.
STORY HIGHLIGHT: Mahindra employee threatens sulata deo rape death on Facebook
















