അയ്യപ്പ സംഗമം പരാജയമാണെന്ന് അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് മുതിർന്ന കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. സംഗമത്തിന്റെ റിസൾട്ട് എന്താണെന്ന് ചോദിച്ച മുരളീധരൻ ഒരു ബദൽ സംഗമം നടന്നു എന്നതാണ് റസൾട്ട് എന്നും പ്രതികരിച്ചു. ബദൽ സംഗമത്തിലേക്ക് നയിച്ചത് സർക്കാരിന്റെ സംഗമമാണ്. സംഗമം പരാജയമാണെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്. മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു. തന്ത്രിയെ വ്യക്തിപരമായി മുഖ്യമന്ത്രി അധിക്ഷേപിച്ചു. തന്ത്രിക്കെതിരെ അസഭ്യം പറഞ്ഞു. ഈ പ്രവർത്തിയെ വെള്ളപൂശാൻ കഴിയില്ല. ശബരിമല പ്രക്ഷോഭത്തിൽ കേസെടുത്ത സർക്കാർ ഇതൊന്നും പിൻവലിച്ചിട്ടില്ലെന്നും കെ മുരളീധരൻ പറഞ്ഞു.
സമുദായിക സംഘടനകൾക്ക് അവരവരുടെ നിലപാടുകൾ സ്വീകരിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് കെ മുരളീധരൻ പറഞ്ഞു. സമുദായ സംഘടന ആനുകൂലിച്ചും പ്രതികൂലിച്ചും എടുക്കുന്ന തീരുമാനം അവരുടെ അവകാശമാണ്. കോൺഗ്രസ് അതിനെ പ്രതികൂലിക്കാനോ അനുകൂലിക്കാനോ ഇല്ല.
പന്തളത്ത് നടന്ന സംഗമത്തിൽ വർഗീയ പരാമർശങ്ങൾ ഉണ്ടായി. ശബരിമല ക്ഷേത്രം ഹിന്ദു ക്ഷേത്രമാണ്,… എല്ലാ മതങ്ങളെയും ഉൾക്കൊള്ളുന്ന ക്ഷേത്രമാണ്. ചില ആസ്വാമികൾ വിചാരിച്ചാൽ ഇത് മാറില്ല.
ശബരിമലയിൽ ഉണ്ടായ തടസ്സം നീക്കാൻ ഈ സംഗമം കൊണ്ടായോ?. അധികാരത്തിൽ ഇല്ലാത്ത കോൺഗ്രസ് എന്ത് വിശ്വാസവഞ്ചനയാണ് കാണിച്ചതെന്ന് ചോദിച്ച മുരളീധരൻ… കോൺഗ്രസിന് ശബരിമല വിഷയത്തിൽ ആദ്യകാലം മുതൽ ഒരേ നിലപാടാണ് ഉള്ളതെന്നും വ്യക്തമാക്കി. ശബരിമല വിഷയത്തിൽ കോൺഗ്രസ് നിലപാടിൽ നിന്ന് പുറകോട്ടു പോകില്ല. ജനങ്ങൾ ഞങ്ങളെ വിലയിരുത്തട്ടെ. വിശ്വാസികൾക്ക് ഒപ്പം കോൺഗ്രസ് ഉണ്ടാകും. എന്ത് തിരിച്ചടി ഉണ്ടായാലും നിലപാട് മാറ്റത്തിന് ഇല്ലെന്നും കെ മുരളീധരൻ പറഞ്ഞു.
















