കോട്ടയം അയർക്കുന്നത്ത് അതിഥിത്തൊഴിലാളിയായ യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയ സംഭവത്തിൽ, കൊല്ലപ്പെട്ട അൽപ്പനയുടെ സംസ്കാരം ഇന്ന് നടക്കും. കോട്ടയം നഗരസഭയുടെ പൊതുശ്മശാനത്തിലാണ് ചടങ്ങുകൾ. ഇന്നലെ വൈകിട്ട് അൽപ്പനയുടെ ബന്ധുക്കളെത്തിയതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയിരുന്നു.
അതേസമയം, കേസിലെ പ്രതിയായ ഭർത്താവ് സോണിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണസംഘം കോടതിയെ സമീപിക്കും.
കൊലപാതകം, ഒടുവിൽ കുറ്റംസമ്മതം
നിർമാണത്തൊഴിലാളിയായ സോണി ഈ മാസം 14-നാണ് ഭാര്യയെ കാണാനില്ലെന്ന് കാട്ടി അയർക്കുന്നം പോലീസിൽ പരാതി നൽകിയത്. എന്നാൽ, അന്വേഷണത്തിൻ്റെ ഭാഗമായി പൊലീസ് സോണിയെ വിളിച്ചുവെങ്കിലും സ്റ്റേഷനിലേക്കു വരാനോ സഹകരിക്കാനോ കൂട്ടാക്കിയില്ല.
ഇതിനിടയില്‍, ഇയാള്‍ തൻ്റെ കുട്ടികളുമായി നാട്ടിലേക്കു പോകാൻ ട്രെയിനില്‍ യാത്രതിരിക്കുകയും ചെയ്തു. ഈ വിവരം അറിഞ്ഞ് പൊലീസ് ആര്‍ പി എഫുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാത്രി കൊച്ചിയില്‍നിന്ന് സോണിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ചോദ്യം ചെയ്യലില്‍ ഭാര്യയ്ക്ക് മറ്റൊരാളുമായി ഉണ്ടായിരുന്ന അടുപ്പമാണ് കൊലപാതകത്തിലേക്ക് കലാശിച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
















