ഇസ്രായേലിൽ നിർബന്ധിത സൈനിക സേവനത്തിനെതിരെ അതീവ യാഥാസ്ഥിതിക ജൂത വിഭാഗമായ ഹരേദികൾ നടത്തിയ വൻ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. ‘ദശലക്ഷം പേരുടെ പ്രതിഷേധം’ എന്ന് പേരിട്ട പരിപാടിയിൽ ഏകദേശം രണ്ട് ലക്ഷത്തിലധികം ഹരേദികളാണ് പങ്കെടുത്തത്. ജറുസലേമിന്റെ പ്രവേശന കവാടം തടസ്സപ്പെടുത്തിക്കൊണ്ട് വ്യാഴാഴ്ച ഉച്ചയോടെ നടന്ന പ്രതിഷേധം നഗരത്തിൽ ഗതാഗത തടസ്സമുണ്ടാക്കുകയും ചെയ്തു.
പ്രകടനത്തിനിടെ ജറുസലേമിലെ ഒരു ബഹുനില കെട്ടിടത്തിൽ കയറിനിന്ന മെനാഹേം മെൻഡൽ ലിറ്റ്‌സ്‌മാൻ എന്ന 20 വയസ്സുകാരനായ യുവാവ് ദുരൂഹ സാഹചര്യത്തിൽ വീണുമരിച്ചു. നഗരമധ്യത്തിലെ പണിതീരാത്ത കെട്ടിടത്തിൽനിന്നാണ് ഇയാൾ വീണത്. യുവാവിന്റെ മരണം ആത്മഹത്യയാണോ എന്ന സംശയത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണവാർത്തയെ തുടർന്ന് സംഘാടകർ പ്രതിഷേധം അവസാനിപ്പിച്ചതായി പ്രഖ്യാപിക്കുകയും പങ്കെടുത്തവരോട് സുരക്ഷിതമായി പിരിഞ്ഞുപോകാൻ ആവശ്യപ്പെടുകയും ചെയ്തു.
പ്രാർത്ഥനാ റാലി എന്ന നിലയിൽ പ്രഖ്യാപിച്ച പരിപാടിക്ക് ശേഷം ചില പ്രതിഷേധക്കാർ അക്രമാസക്തരായി മാറുകയും മാധ്യമപ്രവർത്തകരെയും പോലീസിനെയും ആക്രമിക്കുകയും ചെയ്തു. വനിതാ മാധ്യമപ്രവർത്തകർക്ക് നേരെ ഇവർ വെള്ളക്കുപ്പികളും മറ്റ് വസ്തുക്കളും എറിഞ്ഞതായും വഴിയാത്രക്കാരെ ഉപദ്രവിച്ചതായും റിപ്പോർട്ടുണ്ട്. പലയിടത്തും സമരക്കാരെ പിരിച്ചുവിടാൻ പോലീസ് ബലപ്രയോഗം നടത്തിയത് ഏറ്റുമുട്ടലിലേക്ക് വഴിമാറി. പ്രതിഷേധം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച ശേഷവും നൂറുകണക്കിന് യുവാക്കൾ നഗരത്തിൽ പോലീസുമായി ഏറ്റുമുട്ടി. മരിച്ച ലിറ്റ്‌സ്‌മാൻ വീണ സ്ഥലത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ച പ്രതിഷേധക്കാർക്കെതിരെയും പോലീസ് നടപടിയെടുത്തു.
കടുത്ത വിഭാഗീയത നിലനിൽക്കുന്ന ഹരേദി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒരുമിപ്പിച്ച അപൂർവ റാലിയായിരുന്നു ഇത്. “ഞങ്ങളെ മതപരമായി ഇല്ലാതാക്കാനാണ് അവർ ആഗ്രഹിക്കുന്നത്,” പ്രതിഷേധത്തിൽ പങ്കെടുത്ത 65 വയസ്സുകാരനായ എഫ്രേം ലുഫ് അഭിപ്രായപ്പെട്ടു. പ്രതിഷേധത്തിൽ പങ്കെടുക്കാനായി പതിനായിരക്കണക്കിന് ഹരേദി പുരുഷന്മാർ ബസ്സുകളിലും ട്രെയിനുകളിലുമായി ജറുസലേമിലേക്ക് ഒഴുകിയെത്തിയതിനെ തുടർന്ന് നഗരത്തിലും പരിസരങ്ങളിലും ഗതാഗത സംവിധാനങ്ങൾ താളംതെറ്റി. പ്രതിഷേധക്കാരെ വഹിച്ചെത്തിയ ബസ് ഇടിച്ചതിനെ തുടർന്ന് ഒരു പോലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റിട്ടുണ്ട്.
ഹരേദി യെശീവാ വിദ്യാർഥികൾക്ക് ഇസ്രായേൽ പ്രതിരോധ സേനയിലെ (IDF) നിർബന്ധിത സൈനിക സേവനത്തിൽ നൽകിയിരുന്ന പൂർണ ഇളവ് 2023 ജൂണിൽ അവസാനിപ്പിച്ചതാണ് നിലവിലെ പ്രതിഷേധങ്ങൾക്ക് പ്രധാന കാരണം. ഇതിന് പിന്നാലെ സൈന്യത്തിൽ ചേരുന്നതിൽനിന്ന് വിട്ടുനിൽക്കുന്നവരെ പോലീസ് വ്യാപകമായി അറസ്റ്റ് ചെയ്യാൻ തുടങ്ങി. കഴിഞ്ഞ മാസങ്ങളിൽ മാത്രം 870ലേറെ പേരെയാണ് അറസ്റ്റ് ചെയ്തത്. ഹരേദി വിദ്യാർത്ഥികളെ സൈന്യത്തിൽ ചേർക്കുന്നതുമായി ബന്ധപ്പെട്ട് നടപടിയെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, ഹരേദി പാർട്ടികളായ ഷാസ്, യുണൈറ്റഡ് തോറ ജുദായിസം എന്നിവയുടെ എതിർപ്പ് സഖ്യത്തിന്റെ ഭാവിയെ ബാധിക്കുമെന്ന ഭയം കാരണം സർക്കാർ ഇതുവരെ നിയമം പാസാക്കിയിട്ടില്ല. ഗസ്സയിൽ വംശഹത്യ നടത്താൻ 12,000 അധിക സൈനികരെ ഐ.ഡി.എഫ് ആവശ്യപ്പെട്ട സാഹചര്യത്തിൽ ഹരേദികളോട് നിർബന്ധിത സേവനത്തിന് ആവശ്യപ്പെട്ടതാണ് പ്രതിഷേധത്തിനും അറസ്റ്റിനും വഴിയൊരുക്കിയത്.
















