കേരളത്തിലെ മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനായ ഡോ. എ. ജയതിലക്കിനെതിരെ ഓൾ ഇന്ത്യ സർവീസ് (ഡിസ്‌സിപ്ലിനെ & അപ്പീൽ) റൂൾസ് , 1968 പ്രകാരം റൂൾ 7 പ്രകാരമുള്ള വിശദമായ പരാതി ഇന്ന് മുഖ്യമന്ത്രിക്ക് മുമ്പാകെ സമർപ്പിച്ചു. ഐ.എ.എസ്. ഓഫീസർമാരുടെ ഡിസിപ്ലിനറി അഥോറിറ്റിയായ മുഖ്യമന്ത്രിക്കു നേരിട്ട് നൽകിയ ഈ പരാതിയിൽ, ജയതിലക് കഴിഞ്ഞ വർഷങ്ങളിലെ സേവനകാലത്ത്, പ്രത്യേകിച്ച് റവന്യൂ, എക്സൈസ് വകുപ്പുകൾ കൈകാര്യം ചെയ്ത സമയത്ത്, അനധികൃത സ്വത്ത് സമ്പാദനവും നിയമലംഘനങ്ങളും നടന്നതായി ആരോപിക്കുന്നു.
വിശദമായ രേഖകളും സ്വത്ത് ഇടപാട് രേഖകളും സർക്കാരിന്റെ റവന്യൂ, രജിസ്ട്രേഷൻ, സർവേ വകുപ്പുകളിലെ ഡാറ്റകളുമെല്ലാം പരിശോധിച്ചാണ് പരാതി തയ്യാറാക്കിയതെന്ന് അറിയുന്നു. മുൻപ് സോഷ്യൽ മീഡിയയിൽ പുറത്ത് വന്ന കാര്യങ്ങളെക്കാൾ ഏറെ കൂടുതലായ തെളിവുകളാണ് ഇപ്പോൾ രേഖാമൂലം ചേർത്തിരിക്കുന്നത്. ബാർ, റിയൽ എസ്റ്റേറ്റ് വ്യവസായികളുമായി നടത്തിയ ബെനാമി ഇടപാടുകൾ, പല തലങ്ങളിലൂടെയും നേടിയ പണപ്രവാഹങ്ങൾ, അധികാര പദവികൾ ഉപയോഗപ്പെടുത്തി നേടിയ ഗുണലാഭം എന്നിവയുടെയും വിശദാംശങ്ങൾ പരാതിയിൽ ഉണ്ട്.
റിട്ട. അദ്ധ്യാപകനും വിവരാവകാശ പ്രവർത്തകനുമായ അനിൽ ബോസ് കാഞ്ഞിരപ്പള്ളി വിജിലൻസിൽ 6.11.2025-ന് സമർപ്പിച്ച പരാതിയിൽ ഓരോ ഇടപാടും രേഖകളും ചേർന്ന് പ്രത്യക്ഷ തെളിവുകളോടെ ചൂണ്ടിക്കാട്ടിയിരുന്നു. അതിന്റെ പകർപ്പുകളും അധിക തെളിവുകളും കൂടി ചേർത്താണ് ഇന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുന്നത്.
ജയതിലകിന്റെ വാർഷിക സ്വത്ത് വിവര റിട്ടേണുകളിൽ (Immovable Property Returns) രേഖപ്പെടുത്തിയിട്ടുള്ളവയും, രജിസ്റ്റർ ചെയ്ത ആധാരങ്ങളും, പാട്ടക്കരാറുകളും, സൊസൈറ്റി രേഖകളും തമ്മിലുള്ള വിവേചനങ്ങളും വലിയ വക്കളങ്ങളാണ് സൃഷ്ടിക്കുന്നത്. പല സ്വത്തുകളും വരുമാനും മറച്ചുവെച്ചതായും, യഥാർത്ഥ ഉടമസ്ഥാവകാശങ്ങൾ തെറ്റായി റിപ്പോർട്ട് ചെയ്തതായും, വാണിജ്യപരമായ താൽപര്യങ്ങൾ സർക്കാരിനു മുമ്പാകെ വെളിപ്പെടുത്താതിരുന്നതായും, ഇതെല്ലാം AIS Conduct Rules പ്രകാരമുള്ള ഗുരുതര ലംഘനങ്ങളിൽ ഉൾപ്പെടുന്നുവെന്നുമാണ് പരാതിയുടെ സാരാംശം.
അനുഛേദം 3 പ്രകാരം ആവശ്യപ്പെടുന്ന സത്യസന്ധത, താൽപര്യ സംഘർഷം ഒഴിവാക്കൽ, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യാതിരിക്കുക തുടങ്ങിയ അടിസ്ഥാന ചട്ടങ്ങളെ തകർത്തിരിക്കുന്നു എന്നാണ് പരാതി ആരോപിക്കുന്നത്. മുൻകൂർ അനുമതിയില്ലാതെ വാണിജ്യ ഇടപാടുകളിൽ പ്രവേശിച്ചതും സർക്കാർ അനുമതിയില്ലാതെ പ്രതിഫലം സ്വീകരിച്ചതും അനുഛേദം 13 ലംഘനങ്ങളായി പരാമർശിക്കപ്പെടുന്നു. സ്വത്ത് ഇടപാടുകളുടെ വിവരങ്ങൾ മുൻകൂർ അറിയിക്കാത്തതും വാർഷിക റിട്ടേണുകളിൽ വരുമാനം മറച്ചുവെച്ചതും അനുഛേദം 16 പ്രകാരമുള്ള ലംഘനങ്ങളിൽ ഉൾപ്പെടുന്നു.
ആനുപാതികമല്ലാത്ത സ്വത്തുക്കളുമായി ബന്ധപ്പെട്ട ക്രിമിനൽ ദുഷ്പെരുമാറ്റം കാണിക്കുന്ന രേഖകൾ വിജിലൻസിൽ നേരത്തെ അടുക്കിവച്ചിരുന്നുവെങ്കിലും, ഡോ. ജയതിലക് സ്വയം കൈകാര്യം ചെയ്യുന്ന വകുപ്പ് GAD ആയതിനാൽ സ്വയം സസ്പെൻഡ് ചെയ്യാനുള്ള ഫയൽ മുന്നോട്ടുവക്കാൻ മടിക്കാൻ സാധ്യതയുണ്ടെന്ന ആശങ്കയാണ് പരാതിക്കാരൻ ഉന്നയിക്കുന്നത്. അതുകൊണ്ടുതന്നെ നേരിട്ട് ഡിസിപ്ലിനറി അഥോറിറ്റിയായ മുഖ്യമന്ത്രിയെ സമീപിക്കേണ്ടിവന്നതാണെന്നും പരാതിയിൽ പറയുന്നു.

ഒരു വർഷം മുൻപ്, 08-11-2024-ന് സോഷ്യൽ മീഡിയയിൽ ഒരു സിനിമാ ഡയലോഗ് പോസ്റ്റ് ചെയ്തതിനെ തുടർന്ന്, മൂന്ന് ദിവസത്തിനകം തന്നെ തനിക്കു സസ്പെൻഷൻ ഉത്തരവ് ലഭിച്ചതിനെ പരാതിക്കാരൻ ഓർത്തുപറഞ്ഞു. ആരുടെയും പരാതിയില്ലാതെ തന്നെ അന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ താല്പര്യമെടുത്താണ് നടപടി ഉണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ അനുച്ഛേദം 14 പ്രകാരം നിയമത്തിനു മുമ്പിൽ എല്ലാവർക്കും തുല്യത വേണമെന്നും, IAS ഉദ്യോഗസ്ഥർക്ക് ഒരു മാനദണ്ഡവും ജൂനിയർ ഉദ്യോഗസ്ഥർക്കു വേറെ മാനദണ്ഡവുമാകാൻ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജയതിലക്കിനെതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങളുടെ ഗുരുത്വം കണക്കിലെടുത്ത്, നിയമജ്ഞർ ഏത് നിമിഷവും സസ്പെൻഷൻ ഉത്തരവ് പ്രതീക്ഷിക്കാമെന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നതെന്ന് പരാതിയിൽ പറയുന്നു.
“നിയമവും ചട്ടവും പഠിപ്പിക്കുന്നവർ സ്വയം ചട്ടപാലനം കാട്ടണം. സിസ്റ്റം ഒരു മനുഷ്യനോടും ഒരു ഓഫീസറോടും ഇളവ് കാട്ടരുത്. IAS ആയാലും നിയമം ഒരുപോലെ ബാധകമാണെന്ന ബോധം ജീവനോടെ നിലനിർത്തണം,” എന്നതാണ് പരാതിക്കാരന്റെ നിരീക്ഷണം.
അദ്ദേഹം കുറിപ്പിന്റെ അവസാനം വ്യക്തമാക്കിയത്, “നിയമവും ചട്ടവും പ്രയോഗിച്ചാൽ സിസ്റ്റം പ്രവർത്തിക്കുന്നു. പൊതുജനങ്ങൾക്ക് ന്യായം ലഭിക്കേണ്ടത് കോടതിയിലല്ല, വില്ലേജ് ഓഫീസിലും തന്നെ. രേഖകൾ സംസാരിക്കട്ടെ സത്യം പുറത്തുവരും,” എന്നായിരുന്നു.
















