കൊച്ചി: കൊച്ചി വൈറ്റിലയിലെ ബാറിൽ വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി എത്തി ആക്രമണം നടത്തിയ സംഘത്തെ പോലീസ് പിടികൂടി. സംഭവത്തിൽ ഒരു യുവതി ഉൾപ്പടെ മൂന്ന് പേരെയാണ് പോലീസ് പിടികൂടിയത്.
തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിൻ ഷാ, അൽ അമീൻ എന്നിവരെയാണ് മരട് പോലീസ് പിടികൂടിയത്. അക്രമി സംഘത്തിലുൾപ്പെട്ടിരുന്ന മറ്റ് പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് മരട് പോലീസ് അറിയിച്ചു.
ഞായറാഴ്‌ചയായിരുന്നു വൈറ്റിലയിലെ ബാറിൽ ആക്രമണമുണ്ടായത്. വടിവാളടക്കമുള്ള മാരകായുധങ്ങളുമായാണ് സംഘം ബാറിൽ എത്തിയത്. യുവതിയുൾപ്പെടെയുള്ള അഞ്ചംഗ സംഘം ബാറിൽ മദ്യപിക്കുന്നതിനിടെ ഒരു മധ്യവയസ്കനുമായി തകർക്കത്തിലായി. ഇത് കണ്ട ബാർ ജീവനക്കാരൻ ഇവരെ പിന്തിരിപ്പിക്കാനെത്തി.
ഇതോടെ സംഘം ബാർ ജീവനക്കാരൻ നേരെ തിരിയുകയും ഇയാളെ മർദിക്കുകയും ചെയ്തു. പിന്നാലെ ബാറിൽ നിന്ന് മടങ്ങിയ സംഘം വീണ്ടും അഞ്ചുതവണ തിരിച്ചെത്തി ആക്രമണം നടത്തുകയായിരുന്നു എന്നാണ് ബാർ ജീവനക്കാർ പോലീസിന് നൽകിയ പരാതിയിലുള്ളത്. അക്രമിസംഘം ബാറിലേക്ക് വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭ്യമായിട്ടുണ്ട്.
















