ശബരിമലയിൽ മണ്ഡല-മകരവിളക്ക് മഹോത്സവത്തിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ തീർഥാടകരുടെ അഭൂതപൂർവമായ തിരക്ക് ദർശനക്രമീകരണങ്ങളെ താളം തെറ്റിച്ചു. പതിനെട്ടാംപടിക്ക് സമീപം ഭക്തജനങ്ങളുടെ മഹാപ്രവാഹമുണ്ടായതോടെ സുരക്ഷാ ബാരിക്കേഡുകൾക്ക് പുറത്തിറങ്ങിയും ജനങ്ങൾ സന്നിധാനത്തേക്ക് ഒഴുകി. ഇത് തിക്കിലും തിരക്കിലും അപകടം ഉണ്ടാകാവുന്ന ഭയാനകമായ സാഹചര്യമാണ് സൃഷ്ടിച്ചത്. പലയിടത്തും പോലീസ് കാഴ്ചക്കാരായി മാറിയതും സ്ഥിതിഗതികൾ വഷളാക്കി.
നിലവിൽ സന്നിധാനത്തെ സ്ഥിതി അതീവ ഗുരുതരമായതോടെ തിരക്ക് നിയന്ത്രിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ എഡിജിപി എസ്. ശ്രീജിത്തിന് കത്ത് നൽകി. കൂടാതെ, സന്നിധാനം പോലീസ് സ്പെഷൽ ഓഫീസറെ വിളിച്ചുവരുത്തി സ്ഥിതിഗതികൾ വിലയിരുത്തി. ദർശനത്തിനായി മണിക്കൂറുകളോളം വരിനിൽക്കുന്ന തീർഥാടകർ കുടിക്കാൻ വെള്ളമോ ഭക്ഷണമോ ലഭിക്കാതെ കടുത്ത ദുരിതത്തിലാണ്. 10 മണിക്കൂറിലധികം നീളുന്ന കാത്തിരിപ്പും, വെയിലേറ്റ് കുട്ടികൾ ഉൾപ്പെടെയുള്ളവർ വലയുന്നതും തീർഥാടന ഒരുക്കങ്ങളിൽ സർക്കാരും ദേവസ്വം ബോർഡും പോലീസും കാട്ടിയ അനാസ്ഥയാണ് പ്രശ്നം വഷളാക്കിയത് എന്ന ആരോപണത്തിന് ശക്തി പകരുന്നു.
ദർശനം നടത്താൻ കഴിയാതെ മടങ്ങുന്ന ആയിരക്കണക്കിന് ഭക്തരാണ് മലയിറങ്ങുന്നത്. തമിഴ്നാട്, കർണാടക സ്വദേശികളായ തീർഥാടകരിൽ പലരും സന്നിധാനത്ത് ദർശനം സാധിക്കാതെ വന്നതിനെ തുടർന്ന് പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ ദർശനം നടത്തിയാണ് മടങ്ങുന്നത്. പല സംഘങ്ങളിലായി നൂറോളം പേരാണ് ഇങ്ങനെ മടങ്ങിയത്. ഇന്നലെ ശരാശരി ആറ് മണിക്കൂർ വരെ കാത്തുനിന്ന ശേഷമാണ് പലർക്കും ദർശനം സാധ്യമായത്.
അതേസമയം, നവംബർ 16ന് വൈകിട്ട് നട തുറന്ന ശേഷം ഇന്നലെ ഉച്ചയ്ക്ക് 12 മണി വരെ ആകെ 1,96,594 പേരാണ് ശബരിമലയിൽ ദർശനത്തിനായി എത്തിയത്. നവംബർ 16ന് 53,278 പേരും, 17ന് 98,915 പേരും, 18ന് ഉച്ചവരെ 44,401 പേരുമാണ് അയ്യപ്പനെ കണ്ടു മടങ്ങിയത്. ഈ വലിയ തിരക്ക് നിയന്ത്രിക്കുന്നതിനായി പമ്പ മുതൽ നിലയ്ക്കൽ വരെ പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ നീക്കമുണ്ട്. സന്നിധാനത്തെ തിരക്ക് പരിഗണിച്ച് പമ്പയിൽ നിന്നും നിലയ്ക്കലിൽ നിന്നും തീർഥാടകരെ കടത്തിവിടുന്നതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് അധികൃതരുടെ ആലോചന.
















