പെരിങ്ങമല ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിൽ നടന്ന വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷിന് തിരിച്ചടി. സഹകരണ ചട്ടം ലംഘിച്ച് വായ്പയെടുത്ത കേസിൽ സുരേഷ് അടക്കം ഭരണസമിതി അംഗങ്ങൾ ബാങ്കിന് നഷ്ടപ്പെട്ട തുക തിരിച്ചടക്കാൻ ഉത്തരവായി. എസ്. സുരേഷ് 43 ലക്ഷം രൂപ ബാങ്കിൽ തിരിച്ചടയ്ക്കണമെന്നാണ് കണ്ടെത്തൽ.
സഹകരണ ചട്ടം ലംഘിച്ച് ഭരണസമിതി അംഗങ്ങൾ തന്നെ ബാങ്കിൽ നിന്ന് വായ്പയെടുത്തു എന്നതായിരുന്നു കേസ്. ഭരണസമിതി അംഗങ്ങൾ സ്വന്തം സ്ഥാപനത്തിൽ നിന്ന് വായ്പയെടുക്കാൻ പാടില്ലെന്ന നിയമം ആണ് ലംഘിക്കപ്പെട്ടത്. ഇത് അന്വേഷണത്തിൽ കണ്ടെത്തി. എസ്. സുരേഷ് ഉൾപ്പെടെ 16 പേർ അടങ്ങിയതായിരുന്നു ഈ ഭരണസമിതി. നിയമലംഘനം വഴി ബാങ്കിന് മൊത്തം 4.16 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് റിപ്പോർട്ട്.
ബാങ്ക് പ്രസിഡന്റും ആർഎസ്എസ് മുൻ വിഭാഗ് ശാരീരിക് പ്രമുഖുമായിരുന്ന ജി. പത്മകുമാറും തുക തിരിച്ചടയ്ക്കാൻ ബാധ്യസ്ഥനാണ്. ഇദ്ദേഹം 46 ലക്ഷം രൂപയാണ് തിരിച്ചടയ്ക്കേണ്ടത്. ഭരണസമിതി അംഗങ്ങൾക്കെതിരെയാണ് ഇപ്പോൾ തുക തിരിച്ചടയ്ക്കാൻ ഉത്തരവ് വന്നിരിക്കുന്നത്. സഹകരണ സംഘത്തിലെ സാമ്പത്തിക അഴിമതിയും ചട്ടലംഘനവുമാണ് ഇപ്പോൾ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്.
















