വിദ്വേഷത്തിന്റെ വിത്തുകൾ പാകി വെറുപ്പ് വിളവെടുക്കുന്ന ഈ കാലഘട്ടത്തിൽ, സ്നേഹത്തിന്റെയും മനുഷ്യത്വത്തിന്റെയും സന്ദേശവുമായി ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചൻ. സത്യ സായിബാബയുടെ ജന്മശതാബ്ദി ആഘോഷവേദിയിൽ രാജ്യത്തെ ശ്രദ്ധേയമാക്കിയ പ്രസംഗമാണ് ഐശ്വര്യ നടത്തിയത്. “ഒരു ജാതി മാത്രമേയുള്ളൂ, അത് മനുഷ്യത്വത്തിന്റെ ജാതിയാണ്. ഒരു മതമേയുള്ളൂ, അത് സ്നേഹത്തിന്റെ മതമാണ്. ഒരു ഭാഷയേയുള്ളൂ..അത് ഹൃദയത്തിന്റെ ഭാഷയാണ്. ഒരു ദൈവമേയുള്ളൂ, അദ്ദേഹം സർവവ്യാപിയാണ്”—ഐശ്വര്യയുടെ ഈ ശക്തിമത്തായ വാക്കുകൾ നിറഞ്ഞ സദസ്സ് കരഘോഷത്തോടെയാണ് സ്വീകരിച്ചത്.
ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രമുഖരെയും സാക്ഷി നിർത്തിയാണ് ഐശ്വര്യ റായ് തന്റെ ഈ കാഴ്ചപ്പാട് പങ്കുവെച്ചത്. സായിബാബ തൻ്റെ അനുയായികളിൽ ചെലുത്തിയ സ്വാധീനം വിയോഗശേഷവും ശക്തമായി നിലനിൽക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. ഈ വേദിയിൽ എത്താൻ കഴിഞ്ഞതിൽ തൻ്റെ ഹൃദയം ആഴമായ ഭക്തികൊണ്ടും നന്ദികൊണ്ടും നിറഞ്ഞിരിക്കുന്നു എന്നും അവർ കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയുടെ വാക്കുകൾ കേൾക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് പറഞ്ഞുകൊണ്ട് അവർ അദ്ദേഹത്തോട് ചടങ്ങിൽ പങ്കെടുത്തതിന് നന്ദി അറിയിച്ചു. ഐശ്വര്യയുടെ ഈ പ്രസംഗം നിലവിൽ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ഈ ചടങ്ങിൽ ഐശ്വര്യ റായ് ബച്ചൻ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരെ കൂടാതെ ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കർ, കേന്ദ്രമന്ത്രിമാരായ റാം മോഹൻ നായിഡു കിഞ്ചരപു, ജി. കിഷൻ റെഡ്ഡി എന്നിവരും പങ്കെടുത്തിരുന്നു.
അതേസമയം, ഡീപ്ഫേക്ക് ഭീഷണിക്കെതിരെ നിയമനടപടി സ്വീകരിച്ചതിലൂടെ വാർത്താപ്രാധാന്യം നേടുകയാണ് ബച്ചൻ കുടുംബം. തങ്ങളുടെ വ്യക്തിത്വങ്ങൾ ദുരുപയോഗം ചെയ്യുന്ന എ.ഐ വീഡിയോകളിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും യൂട്യൂബിനെതിരെ കോടതിയെ സമീപിച്ചിരുന്നു. എ.ഐ ഉപയോഗിച്ച് നിർമിക്കുന്ന ഡീപ്ഫേക്ക് വീഡിയോകൾ നീക്കം ചെയ്യണമെന്നും, മറ്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്‌ഫോമുകളിലും ഇത്തരം ഉള്ളടക്കം പരിശീലിപ്പിക്കുന്നത് തടയാനുള്ള സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നുമാണ് ഇവർ കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
















