ശബരിമലയിലെ അനിയന്ത്രിതമായ തീർഥാടക തിരക്ക് നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി സ്പോട്ട് ബുക്കിങ് പരിധി 5,000 ആയി കുറയ്ക്കാൻ ഹൈക്കോടതിയുടെ നിർദേശം. തിങ്കളാഴ്ച വരെയായിരിക്കും ഈ നിയന്ത്രണം പ്രാബല്യത്തിൽ ഉണ്ടാവുകയെന്ന് ശബരിമലയുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്ന ദേവസ്വം ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസുമാരായ എ. രാജാ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് നിർണായകമായ ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
തിരക്ക് നിയന്ത്രിക്കാൻ മുന്നൊരുക്കങ്ങൾ നടത്താത്തതിൽ ഹൈക്കോടതി ഇന്ന് ദേവസ്വം ബോർഡിനെ രൂക്ഷമായി വിമർശിച്ചിരുന്നു. വേണ്ടത്ര ഏകോപനം ഇല്ലാതിരുന്നതാണ് ഇന്നലെ ശബരിമലയിൽ അനുഭവപ്പെട്ട കനത്ത തിരക്കിന് കാരണമെന്നും കോടതി നിരീക്ഷിച്ചു. നിയന്ത്രണമില്ലാതെ നടത്തിയ സ്പോട്ട് ബുക്കിങ്ങാണ് തിരക്ക് അനിയന്ത്രിതമാക്കിയതെന്ന് വിലയിരുത്തിയതിനെ തുടർന്ന്, നേരത്തെ 20,000 ആയി കുറച്ച സ്പോട്ട് ബുക്കിങ് പരിധിയാണ്, തിരക്ക് പൂർണ്ണമായി നിയന്ത്രണ വിധേയമാക്കാൻ ദിവസേന 5,000 എന്ന കണക്കിൽ തുടരാൻ കോടതി നിർദേശിച്ചത്. കൂടാതെ, പമ്പയിലെ തിരക്ക് ഒഴിവാക്കാൻ നിലയ്ക്കലിൽ ഏഴ് കൗണ്ടറുകൾ കൂടി തുറക്കാനും തീരുമാനമായിരുന്നു. തീർഥാടക പ്രവാഹം നിയന്ത്രിക്കാൻ ശാസ്ത്രീയ മാർഗങ്ങൾ അവലംബിക്കണമെന്നും കോടതി രാവിലെ നിർദേശിച്ചിരുന്നു.
തിരക്ക് നിയന്ത്രണത്തിൻ്റെയും സുരക്ഷാക്രമീകരണങ്ങളുടെയും ഭാഗമായി നാഷനൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സിന്റെ (എൻഡിആർഎഫ്) ആദ്യസംഘം ശബരിമലയിൽ ചുമതലയേറ്റു. തൃശ്ശൂരിൽ നിന്നുള്ള നാലാം ബറ്റാലിയനിലെ 30 അംഗസംഘമാണ് നിലവിൽ സന്നിധാനത്ത് എത്തിയിട്ടുള്ളത്. ഇവരെ സോപാനത്തിന് അരികിലായും നടപ്പന്തലിലുമാണ് വിന്യസിച്ചിരിക്കുന്നത്. ഓരോ സ്ഥലത്തും അഞ്ചുപേർ ഒരേ സമയം ഡ്യൂട്ടി ചെയ്യുന്നുണ്ട്. ചെന്നൈയിൽ നിന്നുള്ള 38 അംഗ സംഘം ഇന്ന് രാത്രിയോടെ എത്തും.
അത്യാഹിതങ്ങളിൽ അതിവേഗം ഇടപെട്ട് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനും അടിയന്തരഘട്ട വൈദ്യസഹായം നൽകുന്നതിനും പ്രത്യേകം പരിശീലനം നേടിയവരാണ് എൻഡിആർഎഫ് അംഗങ്ങൾ. തീർഥാടകർക്ക് സിപിആർ ഉൾപ്പെടെയുള്ള പ്രഥമശുശ്രൂഷ നൽകാൻ ഇവർ സജ്ജരാണ്. പ്രഥമശുശ്രൂഷാ കിറ്റും സ്ട്രെച്ചർ ഉൾപ്പെടെയുള്ള സംവിധാനങ്ങളും സംഘം ശബരിമലയിൽ എത്തിച്ചിട്ടുണ്ട്.
















