പെൺകുട്ടികളെ ലൈംഗിക പീഡനത്തിനു ഇരയാക്കിയ കുറ്റവാളി ജെഫ്രി എപ്‌സ്റ്റൈനുമായി ബന്ധപ്പെട്ട ഫയലുകളിൽ നിർണായക നീക്കവുമായി അമേരിക്കൻ പ്രസിഡന്റ്. ജെഫ്രി എപ്‌സ്റ്റൈനുമായി ബന്ധപ്പെട്ട ഫയലുകളുമായി ബന്ധപ്പെട്ട
ബില്ലിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. ഫയലുകൾ പുറത്തുവിടണമെന്ന ആവശ്യത്തിനു അനുകൂലമായി വോട്ടു ചെയ്യാൻ റിപ്പബ്ലിക്കൻ അംഗങ്ങളോട് നേരത്തെ ട്രംപും ആഹ്വാനം ചെയ്തിരുന്നു.
ഇതോടെ, നീതിന്യായ വകുപ്പിന് എപ്സ്റ്റൈനുമായി ബന്ധപ്പെട്ട ഫയലുകൾ 30 ദിവസത്തിനുള്ളിൽ പുറത്തുവിടാനാകും. ഫയലുകൾ പുറത്തുവിടാൻ തീരുമാനിച്ചതായി ട്രംപ് സമൂഹമാധ്യമത്തിൽ വ്യക്തമാക്കി. ന്യൂയോർക്ക് സിറ്റിയിലെ പ്രമുഖ വിദ്യാലയമായ ഡാൽട്ടൺ സ്കൂളിലെ ഗണിതാധ്യാപകനായിരുന്നു ജെഫ്രി എപ്‌സ്റ്റൈൻ. 1970-കളിൽ ജോലി ഉപേക്ഷിച്ച് ഇൻവെസ്റ്റ്‌മെന്റ് ബാങ്കായ ബെയർ സ്റ്റേൺസിൽ ചേർന്നു. 1982ൽ സ്വന്തം സ്ഥാപനമായ ജെ.എപ്‌സ്റ്റൈൻ ആൻഡ് കോ സ്ഥാപിച്ചു. പ്രമുഖ വ്യക്തികൾക്കായി എപ്‌സ്റ്റൈൻ പാർട്ടികൾ സംഘടിപ്പിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികത്തൊഴിലിനു പ്രേരിപ്പിച്ചുവെന്നടക്കം ഒട്ടേറെ ആരോപണങ്ങൾ ജെഫ്രി എപ്‌സ്റ്റൈൻ നേരിട്ടു. 2008-ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികത്തൊഴിലിനു പ്രേരിപ്പിച്ചുവെന്ന കേസിൽ എപ്‌സ്റ്റൈൻ കുറ്റം സമ്മതിച്ചു. തുടർന്ന് 18 മാസത്തെ തടവിനു ശിക്ഷിച്ചു. 2019 ജൂലൈ 24 ന്, എപ്‌സ്റ്റൈനെ ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
എപ്‌സ്റ്റൈൻ സംഘടിപ്പിച്ച വിരുന്നുകളിലടക്കം ട്രംപ് പങ്കെടുത്തിരുന്നു. ഇതേത്തുടർന്ന് ട്രംപ് -എപ്‌സ്റ്റൈൻ ബന്ധം ആയുധമാക്കി ഡെമോക്രാറ്റിക് പാർട്ടി രംഗത്തുവരികയും ഫയലുകൾ പുറത്തുവിടാൻ ആവശ്യപ്പെടുകയും ചെയ്തു. രാഷ്ട്രീയ വിവാദമായതോടെയാണ് ഫയലുകൾ പുറത്തുവിടാൻ തീരുമാനിച്ചത്. ഫയലുകൾ പുറത്തുവിടണമെന്ന് പ്രതിപക്ഷത്തിനൊപ്പം ട്രംപ് അനുകൂലികളും ആവശ്യപ്പെട്ടിരുന്നു.
















