ശബരിമല സ്വർണ്ണക്കൊള്ള,മുൻ ദേവസ്വം പ്രസിഡന്റ് എ പത്മകുമാർ അറസ്റ്റിൽ. എ പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. നിർണ്ണായക നീക്കവുമായി SIT. തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിലായിരുന്നു ചോദ്യം ചെയ്യൽ. എസ്ഐടി തലവൻ എസ്‌പി ശശിധരൻ്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നത്.നിലവിൽ സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് പദ്മകുമാർ. സ്വർണക്കൊള്ള കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനായി എ പത്മകുമാറിന് മുമ്പ് രണ്ട് തവണ എസ്ഐടി നോട്ടിസ് നൽകിയിരുന്നു.
എൻ വാസു അറസ്റ്റിലായതിന് പിന്നാലെയാണ് പത്മകുമാറിന് രണ്ടാമതും നോട്ടിസ് അയച്ചത്. എൻ വാസു ദേവസ്വം ബോർഡ് കമ്മിഷണറായിരിക്കെ പത്മകുമാറായിരുന്നു ദേവസ്വം ബോർഡ് അധ്യക്ഷൻ. ഉണ്ണികൃഷ്‌ണൻ പോറ്റിക്ക് ഒത്താശ ചെയ്‌തത് പത്മകുമാറാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ വിലയിരുത്തൽ. പോറ്റിയും പത്മകുമാറും തമ്മിൽ സാമ്പത്തിക ഇടപാടുണ്ടായിരുന്നതായും എസ്ഐടിക്ക് സൂചന ലഭിച്ചിട്ടുണ്ട്. കേസിൽ കൂടുതൽ തെളിവ് ശേഖരിക്കാനുള്ളതിനാലാണ് പത്മകുമാറിൻ്റെ ചോദ്യം ചെയ്യൽ വൈകാൻ കാരണമെന്നാണ് അന്വേഷണ സംഘം പറയുന്നത്.
പത്മകുമാറിൻ്റെ ചോദ്യം ചെയ്യല്‍ കേസ് അന്വേഷണത്തില്‍ ഏറെ നിര്‍ണായകമാണ്. 2019ൽ ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിലെ സ്വർണവും കട്ടിളപ്പാളികളും അറ്റകുറ്റപ്പണിക്കായി അഴിച്ച് കൊണ്ടുപോകുമ്പോൾ ദേവസ്വം ബോർഡ് പ്രസിഡൻ്റായിരുന്നത് എ പത്മകുമാർ ആയിരുന്നു.ഉണ്ണികൃഷ്‌ണൻ പോറ്റി, ദേവസ്വം ബോര്‍ഡ് മുന്‍ അഡ്‌മിനിസ്ട്രേറ്റീവ് ഓഫിസര്‍ മുരാരി ബാബു, മുന്‍ എക്‌സിക്യുട്ടീവ് ഓഫിസര്‍ ഡി സുധീഷ്‌കുമാര്‍, മുന്‍ ദേവസ്വം കമ്മിഷണറും അധ്യക്ഷനുമായിരുന്ന എൻ വാസു എന്നിവരാണ് ശബരിമല സ്വർണക്കൊള്ള കേസിൽ ഇതുവരെ അറസ്റ്റിലായത്.
STORY HIGHLIGHT : sabarimala gold theft a padmakumar arrest
















