ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായവരെല്ലാം നിരീശ്വരവാദികളാണെന്നും ഇതിന് പിന്നിൽ ആശയപരമായ ഗൂഢാലോചനയാണെന്നും കേന്ദ്രമന്ത്രി ജോർജ് കുര്യൻ ആരോപിച്ചു. അയ്യപ്പൻ ഈ കേസിൽ ആരെയും വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു. ആശയത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. അറസ്റ്റിലാകുന്നവരെല്ലാം ചിരിച്ച് സന്തോഷിച്ചു പോകുന്നു. ആശപരമായ ഡ്യൂട്ടി ചെയ്തതിന്റെ സന്തോഷമാണെന്ന് ജോർജ് കുര്യൻ പറഞ്ഞു. നിയമപരമായി കേന്ദ്ര ഏജൻസികൾക്ക് ഇടപെടാം. ഇടപെടുമെന്ന് വിശ്വസിക്കുന്നുവെന്നും ജോർജ് കുര്യൻ പറഞ്ഞു. ജയകുമാറിനെ ദേവസ്വം ബോർഡ് പ്രസിഡന്റായി വെച്ചത് അടവ് നയമാണ്. അയ്യപ്പ വിശ്വാസി ആയതുകൊണ്ട് കഷ്ടിച്ച് ജയകുമാർ രക്ഷപ്പെട്ടുവെന്ന് അദേഹം പറഞ്ഞു. അയ്യപ്പ സംഗമം തട്ടിപ്പായിരുന്നുവെന്ന് അയ്യപ്പന് മനസ്സിലായി. സിപിഐഎമ്മിൽ ദാരിദ്ര്യം ഉണ്ടാകാതിരിക്കാൻ സ്വർണം കട്ടുകൊണ്ടിരിക്കുന്നു. സമ്പൂർണ്ണ സമ്പന്ന പാർട്ടി എന്ന പേരിൽ പ്രഖ്യാപനം നടത്തുമെന്ന് ജോർജ് കുര്യൻ പരിഹസിച്ചു.
















